രളത്തിന്റെ നിരത്തുകളിലേക്ക് ഒഴുകിയെത്തുമ്പോള്‍ അവരുടെ ഹൃദയങ്ങളില്‍ സ്വാമി അയ്യപ്പന്റെ രൂപം മാത്രം, ചുണ്ടുകളില്‍ ശരണമന്ത്രം മാത്രം… പ്രാര്‍ഥനയുടെ നീരാജനങ്ങള് എരിഞ്ഞു കത്തിയ പകലുകളില്‍ ഹൈന്ദവ സ്ത്രീശക്തിക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ…
സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമല ആചാരലംഘനം ജീവിത വ്രതമാക്കി, രംഗബോധമില്ലാത്ത കോമാളികള്‍ നിറഞ്ഞാടിയ ദിവസങ്ങളില്‍ അതിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയത് കേരളത്തിലെ കോടാനുകോടി സ്ത്രീകള്‍ തന്നെ. നാടും നഗരവും ശരണമന്ത്രങ്ങളാല്‍ നിറഞ്ഞ നാമജപയാത്രകളില്‍ ഓരോ ദിവസവും എത്രയോ ലക്ഷം സ്ത്രീകള്‍ അണിനിരന്നു. പ്രതിഷേധം അറിയിച്ചേ മതിയാകൂ എന്ന നിര്‍ബന്ധിത ഘട്ടത്തില്‍ പാതിരാത്രിയിലും അവര്‍ മടിച്ചു നിന്നില്ല. എല്ലാം മാറ്റിവെച്ച് സ്വാമി അയ്യപ്പനുവേണ്ടി അവര്‍ വീടുവിട്ടിറങ്ങി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിനായിരുന്നു തുടക്കം. അയ്യപ്പന്റെ പിതൃഭൂമിയായ പന്തളത്ത് പതിനായിരക്കണക്കിന് സ്ത്രീകള്‍ അണിനിരന്ന നാമജപ യാത്ര ലോകത്തെ അമ്പരപ്പിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ കേരളത്തിന്റെ മുക്കിലും മൂലയിലും ഹൈന്ദവ സ്ത്രീശക്തി നിറഞ്ഞൊഴുകി. കുടിലുകളില്‍ നിന്നും കൊട്ടാരങ്ങളില്‍ നിന്നും അവര്‍ ഇറങ്ങി വന്നു. സെറ്റുസാരിയും ചുവന്ന ബ്ലൗസുമണിഞ്ഞ് ചുവന്ന കൊടിയേന്തിയ ചരിത്രം മാത്രമുള്ള കമ്യൂണിസ്റ്റ് കുടുംബങ്ങളിലെ സ്ത്രീകളും എല്ലാ വിലക്കുകളേയും അതിജീവിച്ചു നാമജപയാത്രകളിലേക്ക് വന്നു.
എല്ലാ വേര്‍തിരിവുകളുടേയും ‘മതിലുകള്‍’ തകര്‍ന്നു വീണു, അയ്യപ്പനാമജപത്തിന്റെ ശക്തിയില്‍ അവര്‍ കൈകോര്‍ത്തു. കാലങ്ങളോളം പൂജാമുറിയില്‍ ചന്ദനത്തിരിയും കര്‍പ്പൂരവും കത്തിച്ച് കൈകൂപ്പി നിന്ന അയ്യപ്പചിത്രങ്ങള്‍ നെഞ്ചോടു ചേര്‍ത്താണ് ചിലര്‍ വന്നത്. ആരും വിളിച്ചിറക്കിയതല്ല, വാട്സ്ആപ്പ് ആഹ്വാനങ്ങളുടെ കോലാഹലങ്ങളുമുണ്ടായിരുന്നില്ല.
അയ്യപ്പജ്യോതി തെളിച്ച നാള്… നെയ്യൊഴിച്ച് എള്ളുതിരി കൊളുത്തിയ ചെരാതുകളും കൈയിലേന്തി കേരളത്തെ ഒരൊറ്റ ദീപക്കാഴ്ചയാക്കി. ആ സന്ധ്യയില്‍ അവര്‍ ഈ ലോകത്തോടു പറഞ്ഞു, ഇത് അയ്യപ്പനുവേണ്ടി ഞങ്ങളുടെ ഹൃദയങ്ങളില്‍ എരിയുന്ന ആഴി….
മലകയറി വന്ന അവിശ്വാസികളോട് അരുതേ എന്നു കേണുകെഞ്ചിയ മാളികപ്പുറങ്ങള്‍… പ്രായാധിക്യത്തിന്റെ അവശതയിലും പാതയോരത്ത് അയ്യപ്പജ്യോതി തെളിച്ച് പ്രാര്‍ഥിച്ചിരുന്ന മലപ്പുറം ചങ്ങരംകുളത്തെ കല്യാണിയമ്മ… ഒരു രാത്രിമുഴുവന്‍ മരക്കൂട്ടത്തെ സിമന്റു ബെഞ്ചില്‍ പോലീസ് സന്നാഹത്തിനു നടുവില്‍ ശരണമന്ത്രമുരുവിട്ടിരുന്നപ്പോഴും പിന്നെ പോലീസ് വാഹനത്തിലേക്ക് വലിച്ചിഴച്ചപ്പോഴും ഇരുമുടി നെഞ്ചോടു ചേര്‍ത്ത്പിടിച്ച് പോരാടിയ കുരമാങ്കുഴി പതിയാട്ട് ശശികല… പ്രളയദുരിതാശ്വാസത്തിന്റെ ധനസഹായത്തിലും സര്‍ക്കാര്‍, അയ്യപ്പനെ വെച്ചു വിലപേശിയപ്പോള്‍ പോയിപ്പണിനോക്കെന്ന് തുറന്നടിച്ച കുടുംബശ്രീയിലെ അംഗങ്ങള്‍.
അറിയപ്പെടുന്നവരും അജ്ഞാതരുമായ എത്രയോ പേര്. ശബരിമല പൂങ്കാവനത്തിന്റെ പവിത്രത സംരക്ഷിക്കാന്‍ അയ്യപ്പനാമം ജപിച്ചു മാത്രം അണിചേര്‍ന്ന സ്ത്രീശക്തി…. ഈ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ജന്മഭൂമി സാഷ്ടാംഗം പ്രണമിക്കുന്നു… സ്വാമി അയ്യപ്പനുവേണ്ടി പൊരുതിയ ആ ഹൈന്ദവ സ്ത്രീശക്തിയെ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: