തൊടുപുഴ: ഗെയിറ്റ് സ്ഥാപിക്കുന്നതിനിടെ ഇടുക്കി എഡിഎമ്മിനെ ഇ.എസ്. ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആക്രമിച്ച കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് തിരിച്ചടി. പരിക്കേറ്റ മുന്‍ എഡിഎം അഭിഭാഷകന് മുഖാന്തരം തര്‍ക്കമുന്നയിച്ചതോടെ കേസ് പിന്‍വലിക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി 12ലേക്ക് മാറ്റി.
എംഎല്‍എ ഉള്‍പ്പെടെ 51 പേര് പ്രതികളായുള്ള കേസ് തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. 2015 മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പെരുവന്താനം വില്ലേജില്‍ ടിആര്‍ ആന്‍ഡ് ടി കമ്പനി വക എസ്റ്റേറ്റിലൂടെയുള്ള റോഡില്‍ ഗെയിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഗെയിറ്റ് പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമെത്തിയ എഡിഎം മോന്‍സി പി. അലക്സാണ്ടറെ എംഎല്‍എയുടെ നേതൃത്വത്തില്‍ തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. എഡിഎമ്മിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെരുവന്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കി കുറ്റപത്രവും സമര്‍പ്പിച്ചു. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ 5ന് സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് എംഎല്‍എയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് മോന്‍സി അഡ്വ. ടോം ജോസഫ് വഴി തര്‍ക്കവാദം ഉന്നയിക്കുകയായിരുന്നു. കേസ് കോട്ടയത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ പാടില്ലെന്നും ഇത് സംബന്ധിച്ച് സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവുകള്‍ നിലവിലുണ്ടെന്നും വാദിച്ചു. നിലവില്‍ തിരുവനന്തപുരത്ത് റവന്യൂ റിക്കവറി വിഭാഗം കളക്ടറാണ് മോന്‍സി പി. അലക്സാണ്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: