ശ്രീനഗര്‍: പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ഭീകര സംഘടനകള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയ്ക്കുസമീപം രജൗറി വഴി മാരകായുധങ്ങളുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ഇവര്‍ ശ്രമം നടത്തുന്നതായാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പാക് അധീന കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന കോട്ലി ഭീകര ക്യാമ്പില്‍ നിന്നു പരിശീലനം നേടിയ ആറോളം ഭീകരര്‍ നക്യാല്‍ സെക്ടര്‍ വഴി കറുത്ത നിറത്തിലുള്ള വാഹനത്തില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഹാജി അരീഫ് എന്ന പേരിലുള്ളയാളാണ് ഇവര്‍ക്ക് വഴികാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാക്കിസ്ഥാന് സൈന്യത്തിന്റെ പ്രത്യേക സംഘവും ഇവരെ അനുഗമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ജെയ്ഷ ഇ മുഹമ്മദ്, ലഷ്കര്‍ ഇ തോയ്ബ എന്നീ ഭീകര സംഘടനയില്‍ ഉള്‍പ്പെടുന്നവരാണ് ഇവരെന്നാണ് സൂചന.
അതേസമയം കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെ നടന്നതുപോലെയുള്ള ചാവേറാക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ സാദ്ധ്യതയുള്ളതായും ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിനുശേഷം കശ്മീര്‍ താഴ്വരയിലെ സംഘര്‍ഷങ്ങള്‍ക്ക് ഇതുവരെ അയവ് വന്നിട്ടില്ല. അതിനു പിന്നാലെയാണ് വീണ്ടും ഭീകരാക്രണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ആക്രമണം നടത്താന്‍ ജെയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഫെബ്രുവരി 26ന് ബലാക്കോട്ടിലെ ഭീകരക്യാമ്പില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായാണ് ജെയ്ഷെ മുഹമ്മദ് ആക്രമണം പദ്ധതിയിടുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാശ്മീരിലും പരിസരങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ സുരക്ഷ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വടക്കന്‍ കാശ്മീരിലെ ഖാസിഗുണ്ഡിലും അനന്ത്നാഗിലും അതിതീവ്രതയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്താന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. എസ്യുവി വാഹനങ്ങള്‍ സ്ഫോടനത്തിന് ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജമ്മു നഗര മധ്യത്തിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മുപ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജെന്‍സ് ഏജന്‍സികള്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: