വൈത്തിരി: പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പോലീസിന്റെ പ്രത്യേക കാവലില്‍ പാണ്ടിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം വിട്ടുകിട്ടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഏകപക്ഷീയമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും പോലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ജലീലിന്റെ സഹോദരന് സി.പി റഷീദ് ആവശ്യപ്പെടുന്നു. പോലീസിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതിന് ശേഷം അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ സായുധരായ ജലീലും കൂട്ടാളിയും എത്തിയത്. വനത്തോട് ചേര്‍ന്ന റിസോര്‍ട്ടിലെത്തിയ ഇരുവരും പണവും 10 പേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു. റിസോര്‍ട്ട് ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.
ആത്മരക്ഷാര്‍ഥമാണ് വെടിവെച്ചതെന്ന് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ നല്കിയ വിശദീകരണം. ജലീലിന്റെ മൃതദേഹത്തിന് അരികെ നിന്ന് നാടന്‍ തോക്കും തിരകളും കണ്ടെത്തി. വെടിവെപ്പില്‍ കൊല്ലപ്പെട്ടത് സിപിഐ(മാവോയിസ്റ്റ്) കബനി നാടുകാണി ദളത്തിലെ സജീവ പ്രവര്‍ത്തകനായ സി.പി. ജലീലാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഹോദരന് സി.പി റഷീദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: