തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കൊടുമ്പിരി കൊണ്ട് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു. ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശം ഫലം കാണുന്നില്ല. ഇന്നലെ മാത്രം ചിക്കന്‍പോക്സ്, വയറിളക്കം, പനി എന്നിവ ബാധിച്ച് 9173 പേര് ചികിത്സ തേടി. സംസ്ഥാനത്ത് കടുത്ത ചൂട് ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മാത്രം ചിക്കന്‍പോക്സ് ലക്ഷണവുമായി 144 പേരാണ് ചികിത്സ തേടിയത്. 1689 പേര്‍ക്ക് ഛര്‍ദിയും വയറിളക്കവുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. പനിബാധിച്ച് 7340 പേര് ചികിത്സ തേടിയപ്പോള്‍ 121 പേരെ അഡ്മിറ്റ് ചെയ്തു. ഡെങ്കി- രണ്ട്, എലിപ്പനി-രണ്ട്, കരള്‍വീക്കം-നാല്, എച്ച്വണ് എന്‍വണ്‍ രണ്ട് എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. എച്ച്വണ് എന്‍വണ്‍ വയനാട്ടിലും കോട്ടയത്തുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ചിക്കന്‍പോക്സ് മലപ്പുറത്താണ് ഏറ്റവുംകൂടുതല്‍. 28 പേരാണ് മലപ്പുറത്ത് ചികിത്സ തേടിയത്. ഈ വര്‍ഷം മാത്രം 32 പേരാണ് പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ചത്. ഇതില്‍ 14 പേര് പനിബാധിച്ച് മരിച്ചു. ചിക്കന്‍പോക്സ് ബാധിച്ച് ആറും എച്ച് വണ്‍ എന്വണ്ണില് അഞ്ചും പേരും മരിച്ചു.
വേനല്‍ചൂട് കനക്കുമ്പോള്‍ കുടിവെള്ളക്ഷാമവും രൂക്ഷമാകുകയാണ്. ഇതിനോടകം തന്നെ വിവിധ പഞ്ചായത്തില്‍ കുടിവെള്ളം കിട്ടാക്കനിയായിരിക്കുന്നു. കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ സമിതിയും നിര്‍ദേശിച്ചിട്ടുണ്ട്.
ഉഷ്ണ തരംഗ സാധ്യത പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ ജീവനക്കാരുടെ ജോലി സമയം പുനഃക്രമീകരിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കൂടിയ താപനില 40 ഡിഗ്രി വരെയാകാമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: