കോഴിക്കോട്: മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളെ വെടിവച്ചു കൊലപ്പെടുത്തിയത് സര്‍ക്കാരിനുണ്ടായ തന്ത്രപരമായ പാളിച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് കാലത്ത് ഒരു തുള്ളി രക്തം പോലും ചൊരിയാതെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം തടഞ്ഞിരുന്നു. എല്ലാവരേയും കൊന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണാം എന്ന സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ അതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തണ്ടര്‍ ബോള്‍ട്ട് പോലെ പരിശീലനം ലഭിച്ച സംഘത്തെ ഇതിനായി ഫലപ്രദമായി യുഡിഎഫ് സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നു. അന്നൊന്നും ഒരാളേയും വെടിവച്ചു കൊല്ലേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വയനാട്ടിലെ വെടിവയ്പ്പില്‍ അഭ്യൂഹങ്ങള്‍ നിലനില്ക്കുന്നു. വസ്തുതകളെന്താണെന്ന് ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി നിലമ്പൂര്‍-വയനാട് മേഖലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ് ഇങ്ങനെ വെടിവയ്പ്പിലേക്ക് കാര്യങ്ങള്‍ നടത്തുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ഇത്.
കൊല്ലപ്പെട്ട സി.പി ജലീലിന്റെ പേരില്‍ എന്തെങ്കിലും കേസുകളുണ്ടോ എന്ന് പോലീസ് വെളിപ്പെടുത്തണമെന്നും ചെന്നിത്തല പറഞ്ഞു. നിലമ്പൂരില്‍ വെടിവയ്പ്പ് ഉണ്ടായപ്പോള്‍ ഞങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു. ജനങ്ങളുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണ് അന്നങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: