ന്യൂദല്‍ഹി: ഗതാഗത വകുപ്പ് നല്കി വരുന്ന ഡ്രൈവിങ് ലൈസന്‍സിനും വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിനും ഇനി പുതിയ രൂപം. രാജ്യത്തുടനീളം ഒരേ നിറത്തിലും രൂപത്തിലുമുള്ള ലൈസന്‍സും സര്ട്ടിഫിക്കറ്റുമാകും നല്‍കുക. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയമാറ്റം നിലവില്‍ വരും.
പുതിയ രീതിയനുസരിച്ച് ലൈസന്‍സിലും സര്‍ട്ടിഫിക്കറ്റിലുമുള്ള ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിലൂടെ വാഹനത്തിന്റെയും വാഹനമോടിക്കുന്നയാളുടെയും മുന്‍കാല വിവരങ്ങള്‍ വരെ ലഭ്യമാകും. രാജ്യത്താകമാനം ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവ ഏകീകരിക്കുന്നതിനായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും.
വാഹനത്തിന്റെയും ഡ്രൈവറുടെയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കനായി ഇവയില്‍ ചിപ്പ് പോലെയുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കും. ഡ്രൈവറുടെയും വാഹനത്തിന്റെയും പത്ത് വര്‍ഷം വരെയുള്ള വിവരങ്ങള്‍ നല്കത്തക്ക രീതിയിലായിരിക്കണം ചിപ്പുകള്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് കേന്ദ്രം നിര്‍ദേശിച്ചു.
പുതിയ ലൈസന്‍സില്‍ അവയവ ദാനത്തിനുള്ള ഡ്രൈവറുടെ സമ്മതവും ഭിന്നശേഷിയുള്ളവരെങ്കില്‍ അതും ഉള്‍പ്പെടുത്തും. ഓരോ സംസ്ഥാനത്തും ഓരോ രീതിയിലുള്ള ഡ്രൈവിങ് ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളുമാണ് നിലവിലുള്ളത്. പലതിന്റെയും നിലവാരം വളരെ മോശപ്പെട്ടതാണ്. ഈ സാഹചര്യത്തിലാണ് ഇവ ഏകീകരിക്കുന്നതിനുള്ള തീരുമാനമെടുത്തിരിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.
രാജ്യം മുഴുവന്‍ ഓരോ ദിവസവും ഏകദേശം 32000 ലൈസന്‍സുകളും 43000 വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകളുമാണ് വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: