പുല്‍വാമ ഭീകരാക്രമണവും അതിന് ഇന്ത്യ നല്കിയ തിരിച്ചടിയും വിവാദമാക്കുന്നവരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സായുധസേനാംഗങ്ങള്‍ക്കും മുന്‍ സൈനികര്‍ക്കും വേണ്ടി എന്തുചെയ്തൂ എന്ന് ഒന്നുപഠിക്കണം.
1999 വരെ സൈനികര്‍ എവിടെവെച്ച് മരിക്കുന്നുവോ അവിടെത്തന്നെ സംസ്ക്കരിക്കുകയായിരുന്നു പതിവ്. പല യുദ്ധരംഗങ്ങളിലും ഒരേകുഴിയില്‍ അഞ്ചും ആറും ശവങ്ങളടക്കിയ വിമുക്തഭടന്മാര് ഇപ്പോഴിത് വായിക്കുന്നുണ്ടാവാം. 1999 ല്‍ കാര്‍ഗില്‍ യുദ്ധവേളയില്‍ ബഹുമാനപ്പെട്ട മുന്‍പ്രധാനമന്ത്രി പരേതനായ വാജ്പെയിയാണ് സൈനികരുടെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങളൊരുക്കിയത്. അത് ഇന്നും തുടരുന്നു. അതുകൊണ്ട് ജനിച്ചനാട്ടില്‍ സൈനികര്‍ക്ക് ആറടി മണ്ണും വേണ്ടപ്പെട്ടവരുടെ അന്ത്യചുംബനവും ഉദകക്രിയകളും ലഭിക്കുന്നു. വിമുക്തഭടന്മാരുടെ ദശാബ്ദങ്ങളായുള്ള അപേക്ഷയായിരുന്നു സൗജന്യ വൈദ്യസഹായം. 2003 അവസാനം വാജ്പായി സര്‍ക്കാര്‍ തന്നെയാണ് ഇതും അനുവദിച്ചത്.
ഒരേ പദവിക്ക് ഒരേ പെന്ഷന്. ഇതിന് അല്പം പുറകിലേക്ക് പോകണം. 1971 ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതിച്ചേര്‍ത്ത വര്‍ഷമാണ്. ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി. അന്നുവരെ അടിസ്ഥാന ശമ്പളത്തിന്റെ 70 ശതമാനം പെന്ഷന് വാങ്ങിയിരുന്ന സായുധസേനാംഗങ്ങളുടെ പെന്ഷന് 50 ശതമാനമാക്കി കുറച്ചു. അന്നുയര്‍ന്നതാണ് സായുധ സേനകളുടെ ഒരേ പദവിക്ക് ഒരേ പെന്ഷന് എന്ന ആവശ്യം. അതിനുശേഷം രണ്ടുമൂന്നു കമ്മീഷനുകള്‍ ഈ ആവശ്യം പരിശോധിച്ചിട്ടുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരില്‍ രാജ്യരക്ഷാ മന്ത്രിയായിരുന്ന എ.കെ. ആന്റണി ഗത്യന്തരമില്ലാതെ ഇത് തത്വത്തില്‍ അംഗീകരിച്ച് 500 കോടി രൂപ പേരിനുവേണ്ടി മാറ്റിവച്ചു. 32,500 കോടി രൂപ വേണ്ടിയിരുന്നിടത്താണ് 500 കോടി അനുവദിച്ചത്.
വിമുക്തഭടന്മാര്ക്ക് ഛഞഛജ അനുവദിക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനെക്കുറിച്ച് മനസ്സിലാക്കാന്‍ തിരുവിതാംകൂറില്‍തന്നെ പ്രചാരത്തിലുള്ള ഒരു വൃദ്ധന്റെ മരണമൊഴിയെ ആശ്രയിക്കേണ്ടിവരും. അതവിടെ നില്ക്കട്ടെ. നരേന്ദ്രമോദി ആ പ്രതിസന്ധി വിദഗ്ധമായി അതിജീവിച്ചു. വിമുക്തഭടന്മാര്ക്ക് മുഴുവനല്ലെങ്കിലും തീര്‍ത്തും മോശമല്ലാത്ത ഒരു ഛഞഛജ അനുവദിച്ചു.
സായുധ സേനാംഗങ്ങളുടെ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ്. രണ്ടാം യുപിഎ സര്‍ക്കാരിന് സേന സമര്‍പ്പിച്ച ആവശ്യമായിരുന്നു ഇത്. ഇതും നടപ്പാക്കിയത് മോദിയാണ്. രാഷ്ട്രീയ നേതാക്കളടക്കമുള്ളവരോട് ഒരഭ്യര്‍ത്ഥന; സായുധസേനകളുടെ മനോവീര്യം തകര്‍ക്കരുത്.
കൊഹിമയില്‍ ഒരു സൈനികന്റെ ശവകുടീരത്തില്‍ രേഖപ്പെടുത്തിവെച്ച വാചകം ഇവിടെ കുറിക്കട്ടെ…
‘നിങ്ങള്‍ നാട്ടില്‍ പോകുമ്പോള്‍ അവരോട് പറയൂ, അവരുടെ നാളേയ്ക്ക് വേണ്ടി ഞങ്ങളുടെ ഇന്നിനെ ത്യജിച്ചിരിക്കുന്നു. എത്രയോ സൈനികരുടേയും മാതാപിതാക്കളുടേയും വിധവകളുടേയും അനാഥബാല്യങ്ങളുടേയും ത്യാഗങ്ങളുടേയും ബലികുടീരങ്ങളുടേയും മുകളിലാണ് പരിഷ്കൃതസമൂഹം വിരാജിക്കുന്നത്. അതുകൊണ്ട് വന്ദിക്കാന്‍ കഴിയില്ലെങ്കിലും നിന്ദിക്കരുത്.’
ക്യാപ്റ്റന്‍ കെ വേലായുധന്,
കോഴിക്കോട്
സ്ഥലപ്പേരുകളുടെ ക്രിസ്തുവത്ക്കരണം
കേരളത്തിലെ മലയോര മേഖലയിലെ ചിരപുരാതനമായ സ്ഥലനാമങ്ങള്‍ പരിഷ്ക്കരിക്കുന്ന ഒരു പ്രവണത വീണ്ടും തലപൊക്കുന്നതായി കാണുന്നു. ഇടുക്കി ജില്ലയിലെ കുടിയേറ്റ പ്രദേശങ്ങളിലെ സ്ഥലപ്പേരുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്. കാലാകാലങ്ങളായി കേട്ടിരുന്ന രാജകുമാരി, അയ്യപ്പന്‍കോവില്‍, സേനാപതി തുടങ്ങിയ ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലപ്പേരുകള്‍ അനുക്രമം അപ്രത്യക്ഷമായി വരികയാണ്.
ഇപ്പോള്‍ മലയോര മേഖലയിലെ സ്ഥലപ്പേരുകള്‍ കൂടുതലായും ക്രിസ്തുമതമായോ ബൈബിളുമായോ ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും ഉണ്ട്. മേരിഗിരി, കാല്‍വരിമൗണ്ട്, റാണിഗിരി, മേരിലാന്റ്, കുരുവിളാസിറ്റി, വിമലഗിരി, സിബിഗിരി തുടങ്ങിയ സ്ഥലനാമങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ രേഖകളില്‍പോലും ഇടംപിടിച്ചുകഴിഞ്ഞു.
മലബാര്‍ മേഖലയിലെ ആറുജില്ലകളിലേക്കും കിഴക്കന്‍ പ്രദേശങ്ങളിലെ കുടിയേറ്റസ്ഥലങ്ങളിലും സ്ഥലപ്പേരുകള്‍ പുതിയതായി കാണാവുന്നതാണ്. പാലാ, തൊടുപുഴ ഭാഗങ്ങളില്‍നിന്നും മലബാറിലേക്ക് പോയവര്‍ വനംവെട്ടിത്തെളിക്കുന്നതിന് മുമ്പായി സ്ഥലത്തിന് പുതിയ പേരുകള്‍ ചാര്‍ത്തിക്കൊടുത്തിരുന്നു. ക്രമേണ പള്ളിയും പള്ളിക്കൂടവും എല്ലാം പുതിയ സ്ഥലപ്പേരിനാല്‍ അറിയപ്പെട്ട് തുടങ്ങും. മലബാര്‍ മേഖലയിലെ കിഴക്കന്‍ മലയോരങ്ങളില്‍ ദീര്‍ഘകാലം ജോലിചെയ്തിട്ടുള്ള ഇതെഴുതുന്നയാള്‍ക്ക് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാട്ടാനുണ്ട്. വിദ്യാഭ്യാസവും സംസ്കാരവും വര്‍ദ്ധിച്ചതുകൊണ്ട് സ്ഥലപ്പേരുകളുടെ ക്രിസ്തുവത്ക്കരണം ഇടക്കാലത്ത് കുറഞ്ഞിരുന്നു എന്നത് വസ്തുതയാണ്. എങ്കിലും മതം മനുഷ്യനെ കൊല്ലുന്ന വിഷമായി ചിലര്‍ മാറ്റിയിരിക്കുന്നതുകൊണ്ട് നാം എല്ലാരംഗത്തും ജാഗരൂകരായിരിക്കേണ്ടതാണ്.
വി.എസ്.ബാലകൃഷ്ണപിള്ള, മണക്കാട്
ഇടതു ചിന്തയുടെ കാലം കഴിയുന്നു
ഭാരതത്തില്‍ ഇടതുപക്ഷ ചിന്താഗതികള്‍ക്ക് ഇനി സ്ഥാനമില്ല. ഇത് ഭാരതീയര്‍ക്കും, ഭാരതത്തിനും, മഹത്തായ ഭാരതീയ പൈതൃകത്തിനും യോജിച്ചതല്ല. ഇത് അസ്വസ്ഥതകളിലൂടെ ജന്മമെടുത്ത് അസ്വസ്ഥതകളിലൂടെ വളര്‍ന്ന് അസ്വസ്ഥതകളില്‍ എരിഞ്ഞടങ്ങുന്ന നിലവാരമില്ലാത്ത വൈദേശിക ചിന്താസരണിയാണ്. മഹാഭൂരിപക്ഷം രാഷ്ട്രങ്ങളിലും ഭാരതത്തിലും ഇതിന്റെ അധപ്പതനം പൂര്‍ണതയിലേക്ക് അടുക്കുന്നു. കൊച്ചുകേരളത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം അവശേഷിക്കുന്നത് അടുത്ത പൊതുതിരഞ്ഞെടുപ്പോടുകൂടി ശോഷിച്ച് തകര്‍ച്ച പൂര്‍ത്തിയാകും.
ഇക്കൂട്ടരുടെ നേതൃത്വനിരയ്ക്ക് അവര്‍ ആരാണെന്നറിയില്ല. അറിയാന്‍ ശ്രമിക്കുന്നുമില്ല. ഇവരുടെ വാലാട്ടികളായി ബുദ്ധിജീവികളെന്ന് മേനിപറഞ്ഞു നടക്കുന്ന ഒരുകൂട്ടം കലാസാഹിത്യ ശാസ്ത്രകാരന്മാരുണ്ട്. കൂപമണ്ഡൂകങ്ങളെപ്പോലെ അജ്ഞതയും, അബദ്ധധാരണകളും, നിക്ഷിപ്ത താല്‍പര്യങ്ങളുംമൂലം കോമാളിത്തരങ്ങള്‍ കാണിക്കുന്ന ഇവര്‍, മന്ദബുദ്ധികളായ അണികളെ മയക്കി വാലുകളാക്കി കൂടെനടത്തുന്നു. അവരും ഇതുപോലെ അസ്തിത്വം ഇല്ലാതെ അവസാനിക്കും. എങ്കിലും ഇവരൊക്കെ മനുഷ്യജന്മം കൈക്കൊണ്ടത് ഭാരതത്തിലായതുകാരണം പുണ്യാത്മാക്കളായിത്തീരും. അതുകൊണ്ട് ഇവരിലെ അജ്ഞതയുടെ ചെളിക്കുണ്ടുകള്‍ എരിച്ചുകളഞ്ഞ് ശുദ്ധീകരിച്ച് ഉത്തമ പൗരന്മാരാക്കി മാറ്റിയെടുക്കേണ്ട ഉത്തരവാദിത്വം ഭാരതീയരായ നമുക്കെല്ലാവര്‍ക്കും ഉണ്ട്.
– വിജയകുമാര്‍, തിരുവനന്തപുരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: