കൊച്ചി: വനഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമാനുസൃതം ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.1977 നുശേഷമുള്ള വനം കൈയേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കണമെന്ന ഡിവിഷന് ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ വ്യക്തത തേടി സര്‍ക്കാര്‍ നല്കിയ ഉപഹര്‍ജി തീര്‍പ്പാക്കിയാണ് ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
വനമായാലും റവന്യൂ ഭൂമിയായാലും കൈയേറ്റം ഒഴിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2015-ല്‍ ഡിവിഷന് ബെഞ്ച് ഉത്തരവു നല്‍കിയതെന്ന് ഹൈക്കോടതി വിശദീകരിച്ചു. കോടതിയുടെ നിര്‍ദേശം എന്തായാലും ഉചിതമായ നടപടി എടുക്കാന്‍ സര്‍ക്കാരിന് കഴിയും. കൈയേറ്റം ഒഴിപ്പിക്കുകയെന്നതാണ് 2015 ലെ ഹൈക്കോടതി വിധിന്യായത്തിന്റെ ലക്ഷ്യം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ട സാഹചര്യമില്ലെങ്കിലും അനാവശ്യ വ്യാഖ്യാനം ഒഴിവാക്കാനാണ് ഇതു പറയുന്നതെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
1977 ജനുവരി ഒന്നിനു ശേഷമുള്ള സംസ്ഥാനത്തെ മുഴുവന്‍ വനം കൈയേറ്റവും (7000 ഹെക്ടര്‍) ഒരു വര്‍ഷത്തിനകം ഒഴിപ്പിക്കാന്‍ 2015 സെപ്തംബര്‍ നാലിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. 1957 കേരള ഭൂ സംരക്ഷണ നിയമം, 1961 കേരള വനനിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനാവുമെന്നും വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയുള്‍പ്പെടെ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതില്‍ വ്യക്തത തേടിയാണ് സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയത്.
കേരള ഭൂ സംരക്ഷണ നിയമവും വന നിയമവും സ്വതന്ത്ര വ്യവസ്ഥകളുള്ള നിയമങ്ങളാണ്. വനഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ വനനിയമത്തില്‍ വ്യവസ്ഥകളുണ്ട്. റവന്യൂ ഭൂമി തിരിച്ചു പിടിക്കാന്‍ ഭൂസംരക്ഷണ നിയമത്തിലും വ്യവസ്ഥകളുണ്ട്. ഇരു നിയമങ്ങളും അനുസരിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശിക്കുമ്പോള്‍ വനഭൂമിയുടെ കാര്യത്തില്‍ ഭൂ സംരക്ഷണ നിയമം എങ്ങനെ ബാധകമാവുമെന്നതില് വ്യക്തത തേടിയാണ് സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: