നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി തൊളിക്കോട് ജമാഅത്ത് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി (37)യും സഹായി പെരുമ്പാവൂര്‍ സ്വദേശിയും ബന്ധുവുമായ ഫാസില്‍ (38) എന്നയാളും ഒളിവില്‍ കഴിഞ്ഞത് വേഷം മാറി.
വേഷം മാറി പതിനാറ് സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിശാഖപട്ടണം, ഊട്ടി, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളിലാണ് ഇമാമും ഡ്രൈവറായി സഹായത്തിനെത്തിയ ഫാസിലും താമസിച്ചിരുന്നത്. ഇമാമിന്റെ ശരിയായ വേഷം ഉപേക്ഷിച്ച് തലമുടിയും ദീക്ഷയും വെട്ടി, ബനിയനും പാന്റ്സും ധരിച്ച് ആരും ശ്രദ്ധിക്കാത്ത തരത്തിലായിരുന്നു ജീവിതം.
ഫെബ്രുവരി രണ്ടിന് സ്കൂള്‍ വിട്ടിറങ്ങിയ കുട്ടിയെ വിതുര പട്ടന് കുളിച്ച പാറ വനപ്രദേശത്ത് ഇന്നോവ കാറില്‍ ബലാല്‍സംഗം ചെയ്ത ശേഷം സംഭവം പുറത്തായതോടെ ഇമാം നാടുവിടുകയായിരുന്നു.
ഇമാമിന്റെ പുതിയ മൊബൈല്‍ നമ്പര്‍ പിന്തുടര്ന്നപ്പോള് ആദ്യം കിട്ടിയ ലൊക്കേഷന്‍ ഊട്ടിയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തുന്ന സ്ഥലത്തു നിന്നും ഇമാം കടന്നു. പിന്നീട് മധുരയില്‍ ഇമാം ഉണ്ടെന്നറിഞ്ഞ് എത്തിയ പോലീസിന് ആദ്യം പിടികൂടാന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ പ്രാവശ്യം മധുരയിലെത്തിയപ്പോഴാണ് ഇമാം വാടകയ്ക്കെടുത്ത വെള്ള സെലേറിയ കാര്‍ ലോഡ്ജിനു മുന്നില്‍ കണ്ടത്. ഷാഡോപോലീസ് അന്വേഷണ ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു. തുടര്‍ന്നാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. അശോകനും, റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി. അശോകനും ഉള്‍പ്പെട്ട അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി എസ്പി അശോകന് പറഞ്ഞു.
ഇമാം, ഫാസില്‍
ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന നിയമം മറികടന്ന് സോഷ്യല്‍ മീഡിയയില്‍ മൂന്നു സ്ഥലങ്ങളില്‍ ഇരയുടെ പേര് വെളിപ്പെടുത്തുന്ന രീതിയില്‍ യൂട്യൂബില്‍ ഓഡിയോ ക്ലിപ് ഇട്ടതിനും ഇമാമിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ ഒളിപ്പിച്ചുവെന്ന കുറ്റത്തിനാണ് ഫാസിലിനെതിരെ കേസ്.
സംഭവവുമായി ബന്ധപ്പെട്ട് ഇമാമിനെ ഒളിപ്പിച്ചിരുന്ന സഹോദരീ ഭര്‍ത്താവ് പെരുമ്പാവൂര്‍ സ്വദേശി അല്‍ അമീന് ജാമ്യത്തിലാണ്. റാഫി, ഷഫീക്ക് എന്നിവരുള്‍പ്പെടെ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇമാമിനെ ഇന്നലെ രാവിലെ പത്തു മണിയോടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെത്തിച്ചു. വൈകിട്ട് നെടുമങ്ങാട് ഫയലിംഗ് കോടതിയില്‍ ഹാജരാക്കി. ഇമാമിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: