കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ മത്സരിപ്പിച്ച് വടകര ലോക്സഭാ മണ്ഡലം തിരികെ പിടിക്കാമെന്ന സിപിഎം മോഹം അസ്ഥാനത്താവും. കൊലക്കേസുകളും (പ്രത്യേകിച്ച് ഷുക്കൂര്‍, ഷുഹൈബ് കൊലക്കേസുകള്‍) ജനതാദള്‍, ആര്‍എംപി എന്നീ സംഘടനകള്‍ക്കുള്ള സ്വാധീനവും ന്യൂനപക്ഷ വോട്ടുകളും നിര്‍ണായകമാവും.
കണ്ണൂരില്‍ അക്രമ-കൊലപാതക പരമ്പരകള്‍ക്ക് നേതൃത്വം നല്‍കുന്നത് പി. ജയരാജനാണ്. അതിനാല്‍ ജയരാജനോട് പൊതുസമൂഹത്തിന് കടുത്ത എതിര്‍പ്പാണുള്ളത്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരായ അരിയില്‍ ഷുക്കൂര്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് എന്നിവരെ വധിച്ച കേസുകളില്‍ പ്രതിയാണ് പി. ജയരാജന്. വിചാരണ നടക്കാനിരിക്കുന്ന കതിരൂര്‍ മനോജ് വധക്കേസിലും ജയരാജന് പ്രതിയാണ്. മൂന്നു കൊലക്കേസുകളിലെ പ്രതി എന്ന നിലയ്ക്ക് ജയരാജന് തെരഞ്ഞെടുപ്പില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. തലശ്ശേരിയിലെ ഫസല്‍ വധക്കേസും ജയരാജന് തിരിച്ചടിയാകും. ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സ്ഥലമാണ് മണ്ഡലത്തില്‍ പെടുന്ന നാദാപുരം.
എല്‍ഡിഎഫിലെ ഘടകകക്ഷിയും മണ്ഡലത്തില്‍ സാമാന്യം ഭേദപ്പെട്ട സ്വാധീനവുമുളള ലോക് താന്ത്രിക് ജനതാദളിന് സംസ്ഥാനത്ത് ഒരൊറ്റ സീറ്റ് പോലും നല്‍കാത്തതിലുളള അതൃപ്തി ജയരാജനെതിരായ വോട്ടായി മാറും. മാത്രമല്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ബദ്ധശത്രുവായിരുന്ന ജനതാദളിന്റെ എല്‍ഡിഎഫ് പ്രവേശനം അംഗീകരിക്കാന്‍ കഴിയാത്തവര്‍ ജനതാദളില്‍ ഇപ്പോഴുമുണ്ട്. ഇതും ജയരാജന് വിനയാവും.
വടകര, ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലയില്‍ സിപിഎമ്മില്‍ നിന്ന് വിഘടിച്ച് വന്ന് രൂപം കൊണ്ട ആര്എംപിക്കുളള ശക്തമായ സ്വാധീനവും ജയരാജന് തിരിച്ചടിയാവും. ആര്‍എംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സംശയത്തിന്റെ നിഴലിലാവുകയും ആരോപണ വിധേയനാവുകയും ചെയ്ത ജയരാജന്റെ കടന്നുവരവ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ ആര്‍എംപിയെ പ്രേരിപ്പിക്കും. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഎമ്മിനകത്തുള്ളവര് പോലും കണ്ണൂരിലെ സിപിഎം നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധമുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: