തിരുവനന്തപുരം: ഗവർണർ പുറത്താക്കിയ കൺട്രോളർ ഇപ്പോഴും നാല് സ്ഥാപനങ്ങളുടെ മേലധികാരി. ഓർഡിനൻസിലൂടെ ഗവർണർ പുറത്താക്കിയ കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ ഡോ.എസ്. പ്രദീപ് കുമാറാണ് വിവിധ കൗൺസിലുകളുടെ തലപ്പത്ത് തുടരുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 9 സർവകലാശാലകളിലെ രജിസ്ട്രാർ, കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നിവരുടെ നിയമന കാലാവധി നാലു വർഷമായി പരിമിതപ്പെടുത്തി ഓർഡിനൻസ് പുറത്തിറക്കി. ഓർഡിനൻസിന് ഗവർണർ അനുമതിയും നൽകി. ഇതനുസരിച്ച് നാല് വർഷമോ 56 വയസോ പൂർത്തിയാകുന്നവർക്ക് സർവീസിൽ തുടരാനാവില്ല. കണ്ണൂർ സർവകലാശാലയിൽ നിന്ന് 2016 ഓഗസ്റ്റിലാണ് പ്രദീപ് കുമാർ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറിയായി ഡെപ്യൂട്ടേഷനിൽ എത്തുന്നത്. ഇപ്പോൾ 57 വയസുള്ള പ്രദീപ് കുമാർ സർവകലാശാല കൺട്രോളർ പദവിയിൽ നിന്ന് നീക്കപ്പെട്ടതോടെ നിലവിലെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിയണം. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെ സ്വാധീനിച്ച് കസേരകളിൽ തുടരുകയാണ്
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറിയായിരിക്കുമ്പോൾ തന്നെ ഇയാൾ ഒഴിവുവന്ന ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. ഇതിനു പുറമെ, കോഴിക്കോട് മലബാർ ബോട്ടാണിക്കൽ ഗാർഡൻ, കോട്ടയം ശ്രീനിവാസ രാമാനുജം ഇൻസിറ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസ് എന്നീ രണ്ട് സ്ഥാപനങ്ങളിൽ കുടി ഡയറക്ടർ പദവി വഹിക്കുകയാണ് പ്രദീപ് കുമാർ. ഈ സ്ഥാപനങ്ങളിലൊന്നും ഡയറക്ടറായി തുടരുവാനുള്ള അടിസ്ഥാന യോഗ്യത ഇല്ലാതെയാണ് പ്രദീപ് കുമാർ ഭരണം നടത്തുന്നത്.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലുള്ള നാറ്റ്പാക്കിൽ ഹൈക്കോടതി ഉത്തരവിട്ടിട്ടുപോലും യോഗ്യയായ വനിതയെ ഡയറക്ടറായി തുടരാൻ അനുവദിക്കാത്ത ഭരണകൂടമാണ് അയോഗ്യർക്ക് പദവിയും ആനുകൂല്യങ്ങളും വാരിക്കോരി നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: