ന്യൂദല്‍ഹി : രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പാക്കിസ്ഥാന് പരാജയമാണെന്ന് ഇന്ത്യ. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വിശ്വാസയോഗ്യമാവുന്ന വിധത്തില്‍ തെളിവുകള്‍ പുറത്തുവിടണമെന്നും വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
‘പുതിയ പാക്കിസ്ഥാന് പുതിയ ചിന്ത’ എന്നാണ് അവര്‍ അവകാശപ്പെടുന്നത്. അപ്പോള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പുതിയ നടപടികളും പാക്കിസ്ഥാന് സ്വീകരിക്കേണ്ടതായുണ്ട്. മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രവീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ജെയ്ഷെ ഇ മുഹമ്മദിന്റെ വേരുകള്‍ പാക്കിസ്ഥാനിലാണെന്നത് വീണ്ടും നിഷേധിച്ച സംഭവത്തെ രവീഷ് കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ ജെയ്ഷെ ആണെന്ന് അവര്‍ തന്നെ അറിയിച്ചിട്ടും പാക്കിസ്ഥാന് ഇത് തള്ളിക്കളയുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. പാക്കിസ്ഥാന് ജെയ്ഷെയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണോയെന്നും രവീഷ് കുമാര്‍ കുറ്റപ്പെടുത്തി.
ഇന്ത്യയ്ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് പാക്കിസ്ഥാന്. പുല്‍വാമ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട സംഭവത്തില്‍ ജെയ്ഷ ഇ മുഹമ്മദിന്റെ ബലാകോട്ടിലെ ഭീകര താവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രത്യാക്രമണം ലക്ഷ്യം കണ്ടു. വ്യോമസേനയുടെ ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്.
അതേസമയം വിങ് കമാന്‍ഡര്‍ അഭിനന്ദന് പാക്കിസ്ഥാന്റെ എഫ് 16 തകര്‍ത്തതില്‍ ദൃക്സാക്ഷികളും ഇല്ക്ട്രോണിക് തെളിവുകളും ഉണ്ട്. കൂടാതെ ഇന്ത്യയില്‍ പാക്കിസ്ഥാന് എഫ് 16 ഉപയോഗിച്ച് ആക്രമണം നടത്തിയ അംറാം മിസൈലിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.
എന്നാല്‍ ഇന്ത്യയുടെ രണ്ടാമത്തെ യുദ്ധ വിമാനം തകര്‍ത്തുവെന്ന് പാക്കിസ്ഥാന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇന്ത്യയുടെ പക്കലുള്ള തെളിവുകളെല്ലാം നമ്മള് ഉയര്‍ത്തികാട്ടുമ്പോള്‍ പാക്കിസ്ഥാനും ഇതുസംബന്ധിച്ചുള്ള തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: