ന്യൂദല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് കടന്ന നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പു തന്നെ യുകെയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, യുകെ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
നീരവിനെ വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട് അത് പാലിക്കേണ്ടതായുണ്ട്. യുകെയുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. ഏതുവിധേനയും ഇയാളെ തിരികെ എത്തിക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ തന്നെ കേന്ദ്രം ഇത് സംബന്ധിച്ച കത്ത് യുകെയ്ക്ക് കൈമാറിയതാണ്. ഇപ്പോള്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്തയിച്ചിട്ടുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.
അതേസമയം ലണ്ടന്‍ നഗരത്തില്‍ സ്വതന്ത്രനായി വിലസുന്ന നീരവിന്റെ ദൃശ്യങ്ങള്‍ ബ്രിട്ടീഷ് മാധ്യമമായ ടെലഗ്രാഫ് ആണ് പുറത്തുവിട്ടത്. ഇയാളെ പിന്തുടര്ന്ന് റിപ്പോര്‍ട്ടര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറാകാത്തത് വീഡിയോയില്‍ കാണാം. റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍ക്ക് ‘നോ കമന്റ്സ്’ എന്നാണ് നീരവ് മറുപടി നല്‍കിയത്.
ലണ്ടനിലെ വെസ്റ്റ് എന്‍ഡില്‍ ഏകദേശം 73 കോടി വിലമതിക്കുന്ന അപ്പാര്‍ട്ട്മെന്റിലാണ് നീരവ് ഇപ്പോള്‍ താമസിക്കുന്നത്. ബിനാമി പേരില്‍ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: