ന്യൂദല്‍ഹി : ഇന്ത്യയില്‍ ഇപ്പോള്‍ പുതിയ രീതിയും പുതിയ നീതിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോയിഡയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കവേയാണ് പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇത്തരത്തില്‍ അറിയിച്ചത്. ഉറി ആക്രമണ ശേഷം, ഭീകരരെ അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ തന്നെ നാം ആദ്യമായി പാഠം പഠിപ്പിച്ചു.
ഇതിനുമുമ്പും ഭീകരാക്രമണങ്ങളും സ്ഫോടനങ്ങളും ഉണ്ടായി. അന്ന് യുപിഎ സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചത്. അവര്‍ ആഭ്യന്തര മന്ത്രിയെ മാറ്റി. ആഭ്യന്തര മന്ത്രിയെ മാറ്റുകയാണോ അപ്പോള്‍ വേണ്ടതെന്ന് ചോദിച്ച മോദി, മുമ്പ് അസാധ്യമെന്ന് കരുതിയിരുന്ന കാര്യങ്ങളെല്ലാം ഇന്ന് സാധ്യമാണെന്നും അറിയിച്ചു.
മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കേന്ദ്രമാണ് ഇന്ന് നോയിഡ. ഒരു കാലത്ത് അഴിമതിക്ക് പേരുകേട്ട പ്രദേശമാണ് നോയിഡ. ഇന്നതാണ് തൊഴിലവസരങ്ങളുടെ ഭൂമി എന്ന് അറിയപ്പെടുന്നത്. ഉത്തര്‍പ്രദേശ് ഇന്ന് മാറിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
നോയിഡയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏകോപിപ്പിച്ച് വളര്‍ത്തിയെടുത്തുകൊണ്ടിരിക്കുകയാണ്. നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇന്ന് നോയിഡ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.
2014നു മുമ്പ് ഇന്ത്യയില്‍ രണ്ട് മൊബൈല്‍ നിര്‍മാണ കമ്പനി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 125 മൊബൈല്‍ നിര്‍മാണ കമ്പനികളാണ് ഇന്ന് ഇന്ത്യയില്‍ ഉള്ളത്. ഇതില്‍ കൂടുതലും നോയിഡയിലാണ് നിര്‍മിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.
നോയിഡ ഇലക്ട്രോണിക് സിറ്റി സെക്ഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇതോടൊപ്പം ഖുര്‍ജ 1320 മെഗാവാട് തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ ശിലാസ്ഥാപനവും മോദി ചെയ്തു.
ബീഹാറിലെ ബക്സറില് പണിയുന്ന 3120 മെഗാവാട്ടിന്റെ വൈദ്യുത നിലയത്തിന് അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി തറക്കല്ലിട്ടു. ഗ്രേറ്റര്‍ നോയിഡയിലെ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ പ്രതിമയുടെ അനാച്ചാദനം മുമ്പ് പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് യോഗി, കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: