ന്യൂദല്‍ഹി: അയ്യപ്പനെയും ശബരിമല വിശ്വാസികളെയും അധിക്ഷേപിച്ച സംവിധാനകന് പ്രിയാനന്ദനെതിരെ ദല്‍ഹിയില്‍ പ്രതിഷേധ പരമ്പര. അയ്യപ്പ വിശ്വാസികളുടെ പ്രതിഷേധത്തിന് വഴങ്ങി ഒടുവില്‍ അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി ഖേദപ്രകടനം നടത്തി.
ഇന്നലെ ഫിലിംസ് ഡിവിഷന് ഓഡിറ്റോറിയത്തില്‍ സിനിമയുടെ പ്രദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. പരിപാടി തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് സ്ഥലത്തെത്തിയ പ്രതിഷേധക്കാര്‍ ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ തടയുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ കാറില്‍ വന്നിറങ്ങിയ പ്രിയാനന്ദനോടും ഗേറ്റിന് പുറത്ത് വച്ച് ഈ ആവശ്യം ഉന്നയിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വിശ്വാസികളെ ഏറെ വേദനിപ്പിച്ചുവെന്നും പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇപ്പോഴും അത് പ്രചരിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
അശ്രദ്ധകൊണ്ട് സംഭവിച്ചതാണെന്നും ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും പ്രിയാനന്ദന് പറഞ്ഞു. മറ്റുള്ളവര്‍ക്ക് വേദനയുണ്ടായിട്ടുണ്ടെങ്കില്‍ തനിക്ക് വിഷമമുണ്ട്. ഇതോടെ വിഷമിച്ചാല്‍ പോരെന്നും ഖേദം പ്രകടിപ്പിക്കണമെന്നും വിശ്വാസികള്‍ വ്യക്തമാക്കി. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശമില്ല. ഫേസ്ബുക്ക് പോസ്റ്റ് എന്റെ ഭാഗത്തുനിന്നുള്ള ഏറ്റവും മോശപ്പെട്ട കാര്യമാണ്. ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് വിശ്വാസികള്‍ ശരണം വിളിച്ചു.
രാധാകൃഷ്ണന് വരേണിക്കല്‍, സനല്‍ കാട്ടൂര്‍, സതീഷ് കുമാര്‍, ടി.ജി.ആര്. പിള്ള എന്നിവര്‍ നേതൃത്വം നല്കി. ഏതാനും ഇടത് സംഘടനാ പ്രവര്‍ത്തകര്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും അവര്‍ ഇടപെടാതെ മാറിനിന്നു. ഖേദപ്രകടനത്തിന് ശേഷം പ്രിയാനന്ദന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ച് ഇവര്‍ പരിപാടിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച ദല്‍ഹി കേരള ക്ലബ്ബിലെ പരിപാടിയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് പ്രിയാനന്ദന് പങ്കെടുത്തിരുന്നില്ല. അയ്യപ്പ വിശ്വാസികള്‍ പരിപാടി തടസ്സപ്പെടുത്തുകയും ചെയ്തു. നേരത്തെ കേരളത്തില്വച്ചും അദ്ദേഹത്തിനെതിരെ പ്രതിഷേധം അരങ്ങേറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: