തൃശൂര്‍: പരിസ്ഥിതിലോല പ്രദേശങ്ങളിലെ പാറമടകള്‍ നിര്‍ത്തണമെന്ന് മാധവ് ഗാഡ്ഗില്‍. കേരള പുനഃസൃഷ്ടി പദ്ധതികളിലെങ്കിലും വെസ്റ്റേണ്‍ ഗാട്സ് ഇക്കോളജി എക്സ്പെര്‍ട്ട് പാനലിന്റെ (ഡബ്ല്യുജിഇഇപി) ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണം.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ കേരളത്തെ തകര്‍ത്ത പ്രളയത്തിന്റേയും ഉരുള്‍പൊട്ടലിന്റേയും ആഘാതം കുറയുമായിരുന്നു. പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പരിസ്ഥിതിലോല പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തരംതിരിച്ച് ഡബ്ല്യുജിഇഇപി റിപ്പോര്‍ട്ടില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. 90 ശതമാനം ഉരുള്‍പൊട്ടലും ഈ പ്രദേശങ്ങളിലാണുണ്ടായത്.
പുഴകളുടെയും അണക്കെട്ടുകളുടേയും വൃഷ്ടി പ്രദേശങ്ങളില്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ച് വനവല്‍ക്കരണം നടത്തുക, മലയുടെ ചെരുവോരങ്ങളില് വെള്ളത്തിന്റെ ഒഴുക്ക് തടയുന്ന രീതിയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാതിരിക്കുക എന്നീ ശുപാര്‍ശകളും സംസ്ഥാന സര്‍ക്കാരിന് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഇതു രണ്ടും പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ പ്രളയ-ഉരുള്‍പൊട്ടല്‍ തീവ്രത കുറയുമായിരുന്നുവെന്ന് മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി. പ്രാദേശിക ഭാഷകളില്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ഗ്രാമപഞ്ചായത്തുകളിലും ഗ്രാമസഭകളിലും ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോഴുള്ള പാനല്‍ നിര്‍ദേശവും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ല. പശ്ചിമഘട്ടത്തിലെ വിഭവങ്ങള്‍ ചൂഷണം ചെയ്ത് ജീവിക്കുന്നവരാണ് റിപ്പോര്‍ട്ടിനെ എതിര്‍ത്തതെന്നും മാധവ് ഗാഡ്ഗില്‍ കുറ്റപ്പെടുത്തി. ഡബ്ല്യുജിഇഇപി അംഗം വി.എസ്. വിജയനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: