വിജയവാഡ: ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമുള്ള മെഡിക്കല്‍-സെയില്‍സ് പ്രൊമോഷന് തൊഴില്‍ മേഖലകളില്‍ മെച്ചപ്പെട്ട വേതന വ്യവസ്ഥയായ ഫെയര്‍ വേജസ് നടപ്പിലാക്കി മാസവേതനം 35,000 രൂപ ആക്കണമെന്ന് ബിഎംഎസ് ദേശീയ വൈസ് പ്രസിഡന്റ് ഹിരണ്മയി പാണ്ഡ്യേ.
ഭാരതീയ മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസെന്റേറ്റീവ്സ് മഹാസംഘ് അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയ അടിത്തറയില്ലാതെ മാനേജ്മെന്റുകള്‍ നിശ്ചയിക്കുന്ന ടാര്‍ജറ്റുകളുടെ മാനദണ്ഡത്തിലല്ലാതെ, സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ ശമ്പള വര്‍ധനവ് നടപ്പാക്കണം.
സെയില്‍സ് പ്രമോഷന് എംപ്ലോയ്സ് ആക്റ്റില്‍ നടപ്പാക്കുവാന്‍ പോകുന്ന തൊഴിലാളിവിരുദ്ധ നയങ്ങളടങ്ങിയ കരട് ബില്‍ പിന്‍വലിക്കുക, തൊഴില്‍ നഷ്ട്ടപ്പെടുത്തുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് നിര്‍ത്തലാക്കുക, ആധുനികമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് മാര്‍ക്കറ്റിങ് നടത്തുന്നത് നിയന്ത്രിക്കുക എന്നീ മൂന്ന് പ്രമേയങ്ങള്‍ സമ്മേളനം ഐകകണ്ഠ്യേന പാസാക്കി.
വിജയവാഡയില്‍ നടക്കുന്ന സമ്മേളനത്തില്‍ ബിഎംഎസ് ആന്ധ്രാപ്രദേശ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ശ്രാവണ്‍ കുമാര്‍, ജനറല്‍ സെക്രട്ടറി മുത്യാലു, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.സി. മിശ്ര, അഡ്വ: രാമ ശര്‍മ്മ, ബിഎംഎസ്ആര്എം അഖിലേന്ത്യാ പ്രസിഡന്റ് പ്രിഥ്വി രാജു, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.എന്‍. പ്രദീപ്, ആരോഗ്യ ഭാരതി ദേശീയ സംയോജകന്‍ ഡോ. മുരളീകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ദേശീയ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: