കോട്ടയം: ശബരിമല ഉത്സവ കൊടിയേറ്റിനുള്ള കൊടിക്കൂറ ഇന്ന് ഏറ്റുവാങ്ങും. കോട്ടയം ചെങ്ങളം സൗത്ത് വടക്കത്തില്ലത്ത് ഗണപതി നമ്പൂതിരിയാണ് കൊടിക്കൂറ നിര്‍മിച്ചത്. ഇത് 17-ാം തവണയാണ് ഗണപതി നമ്പൂതിരി ശബരിമലയിലേക്ക് കൊടിക്കൂറ നിര്‍മിച്ച് നല്‍കുന്നത്.
കഴിഞ്ഞ 16 വര്‍ഷവും കൊടിക്കൂറ നിര്‍മിച്ച് അദ്ദേഹം കുടുംബാംഗങ്ങളോടൊപ്പമെത്തി നേരിട്ട് സമര്‍പ്പിച്ചു. ഈ വര്‍ഷം ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇല്ലത്ത് വന്ന് ഏറ്റുവാങ്ങുകയാണ്. ശബരിമല കൊടിമരത്തിന്റെ ഉയരത്തിന്റെ മൂന്നിലൊന്ന് കണക്കാക്കിയാണ് കൊടിക്കൂറ തയാറാക്കിയിരിക്കുന്നത്. നാല് ദിവസം കൊണ്ടാണ് ഇത് പൂര്‍ത്തിയായത്. പട്ടുതുണികളും സ്വര്‍ണനിറമാര്‍ന്ന നൂലുകളും തുന്നിചേര്‍ത്താണ് കൊടിക്കൂറ നിര്‍മിച്ചത്. മുകളില്‍ ധര്‍മശാസ്താവിന്റെ വാഹനമായ കുതിരയെയും പിടിപ്പിച്ചിട്ടുണ്ട്. ഇതിന് ചുറ്റുമായി തങ്കം പൂശിയ കുമിളകള്‍, നാഗപടം എന്നിവ മനോഹരമായി തുന്നിച്ചേര്‍ത്തിരിക്കുന്നു.
ശബരിമല ഉള്‍പ്പെടെ പ്രധാന ക്ഷേത്രങ്ങളിലേക്ക് ഇദ്ദേഹം കൊടിക്കൂറ തയാറാക്കാറുണ്ട്. കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങളിലേക്കും കൊടിക്കൂറ തയാറാക്കുന്നു. ഉത്സവകാലത്ത് 600 കൊടിക്കൂറകള്‍ വരെ ഒരു വര്‍ഷം നിര്‍മിക്കും. സഹകരണബാങ്കില്‍ നിന്ന് ഉദ്യോഗസ്ഥനായി വിരമിച്ച ഗണപതി നമ്പൂതിരി 35 വര്‍ഷമായി ഈ രംഗത്തുണ്ട്. ഒരു ദിവസം ശരാശരി അഞ്ച് കൊടിക്കൂറകള്‍ വരെ നിര്‍മിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: