ന്യൂദല്‍ഹി : ബലാകോട് വ്യോമാക്രമണത്തിലൂടെ പാക്കിസ്ഥാന്റെ പൊള്ളത്തരം ഇന്ത്യ പൊളിച്ചെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇന്ത്യയെ വഴി തെറ്റിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളാണ് പാക്കിസ്ഥാനുള്ളത്. ഒന്ന ഭീകരരുടെ സഹായത്തോടെ ഒളിപ്പോര് നടത്തുക. ആണവ വമ്പത്തം പറയുക എന്നതാണ് രണ്ടാമത്തേത്. ബലാകോട്ട് ആക്രമണത്തോടെ ഇതിനും അവസാനമായെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
വാര്‍ത്ത ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് ജെയ്റ്റ്ലിയുടെ ഈ പ്രസ്താവന. 1965, 1971 എന്നീ വര്‍ഷങ്ങളിലും, കാര്‍ഗില്‍ യുദ്ധ കാലത്തും പാക്കിസ്ഥാന് ഇന്ത്യയുടെ സൈനിക ബലം അറിഞ്ഞിട്ടുള്ളതാണ്. പരമ്പരാഗത യുദ്ധ ശൈലിയിലൂടെ ഇന്ത്യയെ കീഴ്പ്പെടുത്താന്‍ സാധിക്കില്ലെന്നും പാക്കിസ്ഥാനുമറിയാം. അതുകൊണ്ടാണ് ഭീകരരെ കൂട്ടുപിടിച്ചുള്ള ആക്രമണങ്ങള്‍ക്ക് മുതിരുന്നത്.
ഭീകരാക്രമണത്തിനായി ഇന്ത്യയിലേക്ക് അയയ്ക്കുന്നവരെ പ്രതിരോധിക്കുന്ന നിലപാടായിരുന്നു ഇതുവരെ നമ്മുടേത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് ഭീകരരോടുള്ള പ്രതിരോധ ഇടപടലില്‍ തന്നെ മാറ്റം വരുത്തുകയായിരുന്നു. ഭീകരരെ പ്രതിരോധിക്കുന്നതിനൊപ്പം അവരുടെ കേന്ദ്രത്തില്‍ ചെന്നടിച്ച് മറുപടി നല്‍കാനും മോദി നമ്മെ പഠിപ്പിച്ചു. 2016ലെ സര്‍ജിക്കല്‍ സ്ട്രൈക്ക് രാജ്യത്തിന്റെ പുത്തന്‍ കാല്‍വെയ്പ്പായിരുന്നു. ബലാകോട്ട് വ്യോമാക്രമണമാണ് അവസാനത്തേത്.
അതേസമയം വ്യോമാക്രമണം സംന്ധിച്ച് സംശയം ഉന്നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സൈനിക നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നത് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നതിനു മുമ്പ് ഒന്ന് ചിന്തിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: