ന്യൂദല്‍ഹി: ശബരിമല എല്ലാ വിഭാഗങ്ങളുടെയും വിഷയമാണെന്നും മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും കേരളത്തിന് നഷ്ടപ്പെടുകയാണെന്നും കുമ്മനം രാജശേഖരന്. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതിന് ശേഷം ദല്‍ഹി മിസോറാം ഭവനില്‍ ആദ്യമായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും കേരളത്തിന് നഷ്ടപ്പെടുന്നുവെന്നാണ് ശബരിമല വ്യക്തമാക്കുന്നത്. ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം വിഷയമല്ല ഇത്. എല്ലാ മതസ്ഥരുടെയും ആരാധനയിലും സങ്കല്‍പ്പങ്ങളിലും കടന്നുകയറ്റം ഉണ്ടാകാന്‍ പോകുന്നു.
ദേവസ്വം ആക്ട് പോലെ ചര്‍ച്ച് ആക്ട് നടപ്പാക്കി ക്രൈസ്തവ ദേവാലയങ്ങളുടെ ഭരണത്തിലും കൈകടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചര്‍ച്ച് ആക്ട് നടപ്പിലാക്കരുതെന്ന് പറയുന്നത് അതുകൊണ്ടാണ്. ക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ പിടിയില്‍നിന്നും മോചിപ്പിക്കണം. ദേവസ്വം ആക്ടും ഇല്ലാതാകണം. മതസ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടാകണം.
നിരീശ്വരവാദികളായ ഞങ്ങള്‍ പറയുന്നത് എല്ലാവരും അനുസരിക്കണമെന്ന് അടിച്ചേല്‍പ്പിക്കുകയാണ്. ശബരിമലയില്‍ പോകുന്നവര്‍ പ്രത്യേക ആചാര അനുഷ്ഠാനങ്ങള്‍ പിന്തുടരുന്നവരാണ്. ആ സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കണം. വൈവിധ്യമാണ് നിലനില്‍ക്കേണ്ടത്. യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി എന്നതല്ല, യൂണിറ്റി ഇന്‍ യൂണിഫോമിറ്റിയാണ് കമ്യൂണിസ്റ്റുകളുടെ ലക്ഷ്യം. എല്ലാം ചെത്തിമിനുക്കി ഒന്നാക്കുകയാണ്.
എല്ലാ ക്ഷേത്രങ്ങളിലും ഒരേ ആചാരം മതിയെന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. പറശ്ശിനിക്കടവിലെ ആചാരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പറ്റില്ല. വിശ്വാസം, വികസനം, വിമോചനം എന്ന മുദ്രാവാക്യമാണ് ഉയര്‍ന്നുവരാന്‍ പോകുന്നത്. വിശ്വാസം സംരക്ഷിക്കപ്പെടണം. വികസനം ഉണ്ടാകണം. ഇരുമുന്നണികളുടെയും ദുര്‍ഭരണത്തില്‍നിന്നും കേരളത്തെ മോചിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: