ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് വേണമെന്ന് ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജിവച്ചു. ബീഹാറിലെ മുതിര്‍ന്ന നേതാവും പാര്‍ട്ടി വക്താവുമായ വിനോദ് ശര്‍മ്മയാണ് കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണ് രാജി നല്‍കിയത്.
ബലാക്കോട്ടില്‍ വ്യോമസേന നടത്തിയ തിരിച്ചടിയെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി ചോദ്യം ചെയ്യുന്നത് താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രവര്‍ത്തകരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചതായി അദ്ദേഹം രാഹുലിന് കൈമാറിയ കത്തില്‍ ആരോപിച്ചു. ലോക്സഭാ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് വന്‍ തിരിച്ചടിയായി.
വ്യോമാക്രമണത്തിന് തെളിവ് ആവശ്യപ്പെട്ടത് നാണക്കേടും നിരുത്തരവാദപരവുമായ നടപടിയാണെന്ന് ആരോപിച്ച ശര്‍മ ഇത്തരം നടപടികള്‍ ബാലിശമാണെന്നും അറിയിച്ചു. 30 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതില്‍ ഏറെ ദുഖത്തോടെയാണ് താന്‍ പാര്‍ട്ടി വിടുന്നത്. തീവ്രവാദികളുടെ ഭാഷയില്‍ സംസാരിച്ച പാര്‍ട്ടി ഹൈക്കമാന്‍ഡ് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തെയാണ് ഇതിലൂടെ തകര്‍ത്തത്.
ഇക്കാര്യം ഉന്നയിച്ച് നിരവധി തവണ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ചെവിക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാജീവ് ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ആശയങ്ങളെ ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. ഇക്കാര്യങ്ങളെല്ലാം കൊണ്ടാണ് താന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുന്നത്. തനിക്കൊപ്പം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇനി കോണ്‍ഗ്രസില്‍ നിന്നും പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: