ആലപ്പുഴ: പിഎസ്സിയുടെ റാങ്ക് പട്ടിക നിലനില്‍ക്കെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍ തസ്തികയില്‍ താത്കാലിക നിയമനം നടക്കുന്നതായി പരാതി.
പല ഓഫീസുകളിലും ഭരണകക്ഷി നേതാക്കള്‍ക്കും, ഉന്നതോദ്യോഗസ്ഥര്‍ക്കും താല്‍പ്പര്യമുള്ളവരെയാണ് നിയമിക്കുന്നത്. എല്‍ഡിവി ഡ്രൈവര്‍ ഗ്രേഡ്-2 തസ്തികയില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരുവര്‍ഷം പിന്നിട്ടിട്ടും നിയമനത്തിന് പരിഗണിക്കുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നത്.
2018 ഫെബ്രുവരിയില്‍ 140 പേരടങ്ങുന്ന മെയിന്‍ ലിസ്റ്റടക്കം 250 പേരുടെ റാങ്ക് പട്ടികയാണ് പിഎസ്സി പ്രസിദ്ധീകരിച്ചത്. എന്നാല്‍ പട്ടികയില്‍നിന്ന് ഇതുവരെ പതിനഞ്ചോളം നിയമനം മാത്രമാണ് നടന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. തദ്ദേശസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പിലെ ഡ്രൈവര്‍ തസ്തികയിലേക്കാണ് പിഎസ്സി റാങ്ക് പട്ടിക തയാറാക്കിയത്.
എന്നാല്‍ പഞ്ചായത്തുകളിലടക്കം ഒഴിവുള്ള എഴുപതോളം തസ്തികയില്‍ താത്കാലിക നിയമനമാണ് നടക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഒഴിവുവരുന്ന തസ്തികയിലേക്ക് പിഎസ്സി പട്ടികയില്നിന്നുമാത്രമേ നിയമനം നടത്താവൂ എന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് നിയമനം നിഷേധിക്കപ്പെടുന്നത്.
ആലപ്പുഴ ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് 70 വാഹനങ്ങള്‍ വാങ്ങുന്നതിനൊപ്പം ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ തദ്ദേശഭരണവകുപ്പിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ പുതിയ നിയമനങ്ങള്‍ നടത്താനാകില്ലെന്നുകാട്ടി ഇവരുടെ നിവേദനം നിരസിക്കുകയായിരുന്നു.
പഞ്ചായത്തുകളിലടക്കം താത്കാലികക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനിടയിലാണ് റാങ്ക് പട്ടികയിലുള്‍പ്പെട്ടിട്ടും ജോലിയില്ലാതെ ഉദ്യോഗാര്‍ഥികള്‍ അലയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: