പള്ളിക്കത്തോട് (കോട്ടയം): പള്ളിക്കത്തോട് ഇളമ്പള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്കുള്ള തങ്കവാതില്‍ ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനും അംഗം ശങ്കരദാസിനുമെതിരെ ഭക്തരുടെ പ്രതിഷേധം.
ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ക്കെതിരെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലാണ് ശരണംവിളികളുമായി ഭക്തര്‍ ഒത്തുചേര്‍ന്നത്. ശരണം വിളിച്ച കര്‍മസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. 12 പേരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.
ചടങ്ങില്‍ പങ്കെടുക്കാന്‍ ആദ്യമെത്തിയത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു. ഈ സമയം ക്ഷേത്രത്തിന് സമീപത്തെ റോഡില്‍ നിന്നിരുന്ന കര്‍മസമിതി പ്രവര്‍ത്തകര്‍ ശരണം വിളിച്ചതിനെ തുടര്‍ന്ന് പോലീസെത്തി വാഹനം ക്ഷേത്രവളപ്പിലെത്തിച്ചു. പിന്നാലെയെത്തിയ കെ.പി. ശങ്കരദാസിനെതിരെയും പ്രതിഷേധമുണ്ടായി. ഇദ്ദേഹത്തിന്റെ വാഹനവും ക്ഷേത്രവളപ്പിലേക്ക് കടന്നതോടെ കര്‍മസമിതി പ്രവര്‍ത്തകര്‍ ശരണം വിളികളുമായി ക്ഷേത്രവളപ്പിലെത്തി. ശരണം വിളിച്ച ശബരിമല കര്‍മസമിതി പ്രവര്‍ത്തകരെ തടയാന്‍ പോലീസിനൊപ്പം ഉപദേശക സമിതി ഭാരവാഹികളും ചേര്‍ന്നത് പ്രതിഷേധത്തിന് ഇടയാക്കി.
ചടങ്ങിലേക്ക് ദേവസ്വം ബോര്‍ഡ് ഭാരവാഹികളെ ക്ഷണിച്ചതില്‍ ഭക്തര്‍ ക്ഷേത്ര ഉപദേശക ഭാരവാഹികളെ പ്രതിഷേധം അറിയിച്ചിരുന്നു. വളരെ കുറച്ച് ഭക്തരെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയുള്ളു. സമാധാനപരമായി ശരണം വിളിച്ചവരെ അറസ്റ്റ്് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തം. യുവതീപ്രവേശന വിഷയത്തില്‍ ഹിന്ദുസമൂഹത്തെ തുടര്‍ച്ചയായി അപമാനിക്കുകയും കബളിപ്പിക്കുകയും ചെയ്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗത്തേയും ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചടങ്ങില്‍ ക്ഷണിച്ചതോടെ ഇളമ്പള്ളി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്ര ഉപദേശകസമിതി ഭക്തജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ശബരിമല കര്‍മസമിതി നേതാക്കള്‍ പറഞ്ഞു.
പ്രതിഷേധക്കാരോട് തനിക്ക് വിദ്വേഷമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്. എല്ലാം അയ്യപ്പസ്വാമിക്കറിയാം, ആരാണ് എന്താണ് എങ്ങനെയാണ് എന്നൊക്കെയുള്ളത് കാലം തെളിയിക്കും. തനിക്ക് അതില്‍ സംശയമില്ല. ശബരിമലയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ താന്‍ കക്ഷി പിടിക്കാനില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയ്ക്ക് തന്നാല്‍ കഴിയാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: