മാഞ്ചസ്റ്റര്‍: റഹീം സ്്റ്റെര്ലിങ്ങിന്റെ ഹാട്രിക്കില്‍ വാറ്റ്ഫോഡിനെ തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കിരീടപ്രതീക്ഷ നിലനിര്‍ത്തുന്ന ലിവര്‍പൂളിനെ നാല് പോയിന്റ് വ്യത്യാസത്തിന് പിന്നിലാക്കിയാണ് സിറ്റി മുന്നിലേക്ക് കുതിച്ചുകയറിയത്.
ഈ വിജയത്തോടെ സിറ്റിക്ക് മുപ്പത് മത്സരങ്ങളില്‍ 74 പോയിന്റായി. ലിവര്‍പൂള്‍ 29 മത്സരങ്ങളില്‍ 70 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. അടുത്ത നാട്ടങ്കത്തില്‍ ബേണ്‍ലിയെ തോല്‍പ്പിച്ചാലും ലിവര്‍പൂളിന് സിറ്റിയെ മറികടക്കാനാകില്ല.
എത്തിഹാദ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വാറ്റ്ഫോഡിനെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ഗോള്‍ ഒഴിഞ്ഞുനിന്നു. രണ്ടാം പകുതിയിലാണ് സ്്റ്റെര്ലിങ്ങ്് ഹാട്രിക്കിലൂടെ സിറ്റിക്ക് വിജയം സമ്മാനിച്ചത്. 46, 50, 59 മിനിറ്റുകളിലാണ് സ്റ്റര്‍ലിങ്ങ് സ്കോര്‍ ചെയ്തത്. വാറ്റ്ഫോഡിന്റെ ഏക ഗോള്‍ ഡ്യൂലോഫ്യൂവിന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്.
വാറ്റ്ഫോഡ് കോച്ച് ജാവി ഗ്രേഷ്യ ഏഴു മാറ്റങ്ങളുമായാണ് ടീമിനെ കളത്തിലിറക്കിയത്. മുന്നേറ്റനിരയിലെ കരുത്തരായ ട്രോയ് ഡീനിയുള്പ്പെടെയുള്ളവരെ ഒഴിവാക്കി പ്രതിരോധത്തിന് ശക്തികൂട്ടി. ആദ്യ പകുതിയില്‍ സിറ്റിയുടെ മുന്നേറ്റനിരയും വാറ്റ്ഫോഡിന്റെ പ്രതിരോധനിരയും തമ്മിലുളള പോരാട്ടമാണ് കണ്ടത്. സിറ്റിയുടെ മുന്‍ നിരക്കാര്‍ ഒന്നാം പകുതിയില്‍ പ്രതിരോധം തകര്‍ക്കാനായില്ല.
പക്ഷെ ഇടവേളയ്ക്ക് ശേഷം കളി മാറി. സിറ്റി ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയതോടെ 46-ാം മിനിറ്റില്‍ ഗോള്‍ പിറന്നു. സ്റ്റെര്‍ലിങ്ങാണ് സ്കോര്‍ ചെയ്തത്്്. ഓഫ് സൈഡാണെന്ന് കാട്ടി തുടക്കത്തില്‍ റഫറി ഗോള്‍ അനുവദിച്ചില്ല. പക്ഷെ അസിസ്റ്റന്‍ഡ് റഫറിമാരുമായി ചര്‍ച്ച നടത്തിയശേഷം ഗോള്‍ അനുവദിച്ചു. പിന്നീട് രണ്ട് തവണ കൂടി വാറ്റ്ഫോഡിന്റെ വലകുലുക്കി സ്റ്റെര്‍ലിങ്ങ് സിറ്റിക്ക് വിജയമൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: