പാട്ന: പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ വ്യോമാക്രണത്തിന് തുടര്‍ച്ചയായി തെളിവു ചോദിച്ച് സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടിയില്‍ പ്രതിഷേധിച്ച് ബീഹാറിലെ കോണ്‍ഗ്രസ് നേതാവ് രാജിവച്ചു. സ്വന്തം പാര്‍ട്ടിയുടെ നീക്കത്തില്‍ കടുത്ത വിയോജിപ്പു രേഖപ്പെടുത്തിയാണ് പാര്‍ട്ടി സംസ്ഥാന വക്താവ് കൂടിയായ വിനോദ് ശര്‍മ രാജിവച്ചത്.
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ നടത്തിയ വ്യേമാക്രമണങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടര്‍ച്ചയായി തെളിവു ചോദിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണമെത്രയെന്നതടക്കമുള്ള ചോദ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും രോഷാകുലരാണ് എന്നതിനു തെളിവാണ് വിനോദ് ശര്‍മയുടെ രാജി.
എല്ലാ സ്ഥാനങ്ങളും പ്രാഥമിക അംഗത്വവും രാജിവയ്ക്കുകയാണെന്ന് വിനോദ് അറിയിച്ചു. ജെയ്ഷെ ഭീകരകേന്ദ്രങ്ങളെ വ്യോമസേന ആക്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് തെളിവു ചോദിച്ചത് എന്നെ നിരാശനാക്കി. ഈ പ്രശ്നത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ട്, വിനോദ് പറഞ്ഞു.
പെരുമാറ്റച്ചട്ടം: ആദ്യ പരീക്ഷണം കേരളത്തില്‍, 1960ല്‍
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളിലേക്കും ഇന്നലെ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. ഇനിയുള്ള ദിവസങ്ങളിലെ പ്രസംഗങ്ങള്‍, പ്രസ്താവനകള്‍, പ്രചാരണ രീതികള്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും കമ്മീഷന്റെ കടുത്ത നിരീക്ഷണത്തിലായിരിക്കും.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ആദ്യ രൂപം പരീക്ഷിച്ചത് കേരളത്തിലാണ്. 1960ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു അത്. ഈ പരീക്ഷണം, രണ്ടു വര്‍ഷത്തിനു ശേഷം, 1962ലെ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യമാകെ സ്വീകരിച്ചു. 1967ലെ തെരഞ്ഞെടുപ്പിലും ഇതേ പെരുമാറ്റച്ചട്ടം പാലിച്ചു. 1968ല്‍ തെരഞ്ഞെടുപ്പു കമ്മീഷന് സംസ്ഥാന തലത്തില്‍ യോഗം വിളിച്ച് പെരുമാറ്റച്ചട്ടത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. ഇത്തരത്തിലൊരു യോഗം അന്നാദ്യമായിട്ടായിരുന്നു.
ഭരിക്കുന്ന പാര്‍ട്ടി, തെരഞ്ഞെടുപ്പു വിജയത്തിനായി അധികാര ദുര്‍വിനിയോഗം നടത്തുന്നത് തടയാന്‍ 1979ല്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ചട്ടത്തില്‍ ദേദഗതി വരുത്തി. പാര്‍ട്ടി ഇന്‍ പവര്‍ എന്ന ഭാഗം ചട്ടത്തില്‍ ചേര്‍ത്തു. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതു മുതല്‍ ഫലം വരുന്നതു വരെ പെരുമാറ്റച്ചട്ടം നിലവിലുണ്ടാവും.
കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ചിഹ്നം ടോര്‍ച്ച്
ന്യുദല്‍ഹി: കമല്‍ഹാസന്റെ പാര്‍ട്ടിയായ ‘മക്കള്‍ നീതി മയ്യം’ ലോക്സഭ തെരഞ്ഞെടുപ്പില്‍ ടോര്‍ച്ച് ചിഹ്നത്തില്‍ മത്സരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച ചിഹ്നത്തെ സ്വാഗതം ചെയ്യുന്നതായി കമല്ഹാസന് പറഞ്ഞു. ഇന്നലെയാണ് പാര്‍ട്ടികള്‍ക്കുള്ള ചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കമല്ഹാസന് പാര്‍ട്ടി രൂപീകരിച്ചത്. അന്യോന്യം കൈകോര്‍ത്തിരിക്കുന്ന ആറ് കൈകളാണ് പാര്‍ട്ടി കൊടിയിലുള്ളത്. ഇത് കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നീ അഞ്ച് ദക്ഷിണ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും തമ്മിലുള്ള ഐക്യത്തേയാണ് സൂചിപ്പിക്കുന്നതെന്ന് കമല്ഹാസന് പറഞ്ഞു.
പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച് വിജയശാന്തി; അപലപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ വിജയശാന്തിയെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. രാഷ്ട്രീയ വിരോധമുണ്ടെങ്കിലും മോദിയെ തീവ്രവാദിയെന്ന് വിളിച്ചത് അപലപനീയമെന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗം രേണുക ചൗധരിയടക്കമുള്ളവരുടെ പ്രതികരണം.
നിലവില്‍ പ്രധാനമന്ത്രി പദത്തിലുള്ളയാള്ക്കെതിരെ ഈ ഭാഷയില്‍ പ്രതികരിച്ചത് ശരിയായില്ല. എത്ര വിരോധമുണ്ടെങ്കിലും പ്രധാനമന്ത്രിക്കെതിരെ തങ്ങള്‍ ഈ ഭാഷ ഉപയോഗിക്കാറില്ല. ഒരുതരത്തിലും വിജയശാന്തിയെ ന്യായീകരിക്കാനാകില്ല, രേണുക പറഞ്ഞു.
ജനങ്ങളെ പ്രധാനമന്ത്രി തീവ്രവാദിയെപ്പോലെ ഭയപ്പെടുത്തുകയാണെന്നായിരുന്നു വിജയശാന്തിയുടെ വിവാദ പരാമര്‍ശം. ഹൈദരാബാദിലെ ചേവല മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന്റെ സാന്നിധ്യത്തിലായിരുന്നു പരാമര്‍ശം.
ജിഎസ്ടിയും നോട്ട് നിരോധനവും പോലുള്ള നിരവധി ബോംബുകളാണ് മോദി ജനങ്ങള്‍ക്കിടയിലേക്ക് വര്‍ഷിച്ചത്. ഇനിയും ഏതു നിമിഷവും അത്തരം ബോംബുകള്‍ അദ്ദേഹം വര്ഷിച്ചേക്കുമെന്ന ഭയത്തിലാണ് രാജ്യത്തുള്ളവര്‍. ജനങ്ങളെ സ്നേഹിക്കുന്നതിന് പകരം പ്രധാനമന്ത്രി ഒരു തീവ്രവാദിയെപ്പോലെ ഭയപ്പെടുത്തുന്നു, ഇങ്ങനെയാണ് വിജയശാന്തി യോഗത്തില്‍ പ്രസംഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: