കോട്ടയം: കോട്ടയം ലോക്സഭാ സീറ്റില്‍ പി.ജെ. ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റിയില്‍ ധാരണ. സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം കെ.എം. മാണി നടത്തും. ജോസ് കെ. മാണിയെ ചെയര്മാനാക്കാമെന്നുള്ള ഉറപ്പ് വാങ്ങിയാണ് ജോസഫിന് സ്ഥാനാര്‍ത്ഥിത്വം നല്കാന് തീരുമാനമായിരിക്കുന്നത്. പാര്‍ട്ടിയില്‍ പിളര്‍പ്പ് ഒഴിവാക്കാന്‍ ജോസഫിന് സീറ്റ് നല്കാന് മാണി നിര്‍ബന്ധിതനായി. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഉണ്ടായ ഭിന്നത പൂര്‍ണമായി പരിഹരിക്കാനായില്ല.
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് കെ.എം. മാണിയെ ചുമതലപ്പെടുത്തി സ്റ്റിയറിങ് കമ്മിറ്റി യോഗം പിരിയുകയായിരുന്നു. അതേസമയം സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്താത്തതില്‍ ജോസഫ് പക്ഷം നിരാശരാണ്. യോഗം കഴിഞ്ഞയുടനെ ജോസഫ് പ്രതികരണങ്ങള്‍ക്ക് നില്‍ക്കാതെ പോവുകയും ചെയ്തു.
ചെയര്മാന് പ്രഖ്യാപിക്കുമെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. രാവിലെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലും ജോസഫ് സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം. ആറ് എംഎല്‍എമാരില്‍ നാല് പേരും ജോസഫിനെ പിന്തുണച്ചു. റോഷി അഗസ്റ്റിന് മാത്രമാണ് മാണിക്കൊപ്പം നിന്നത്. ഉച്ചകഴിഞ്ഞായിരുന്നു സ്റ്റിയറിങ് കമ്മിറ്റി യോഗം. അണികള്‍ ചേരിതിരിയാനുള്ള സാധ്യത കണക്കിലെടുത്ത് യോഗം നടന്ന ഹോട്ടലിന് മുന്നില്‍ വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: