തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘങ്ങള്‍ ദാരിദ്ര്യത്തിലാണെന്ന് പോലീസ്. വയനാട്ടില്‍ തോക്കുമായി ഹോട്ടലില്‍ പണപ്പിരിവിന് എത്തിയത് ഇതിന്റെ തെളിവാണെന്നാണ് പോലീസ് പറയുന്നത്. കേരളത്തിലെ മാവോയിസ്റ്റുകള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന സാമ്പത്തിക ഉറവിടം അടഞ്ഞതാണ് കാരണം. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനമാണ് അതിനു കാരണം. നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചത് മാവോയിസ്റ്റുകളെയാണ്. അപ്രതീക്ഷിതമായി നോട്ട് പിന്‍വലിക്കല്‍ മൂലം മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന 12,000 കോടി രൂപയാണ് അവര്‍ക്ക് നഷ്ടമായത്. രാജ്യത്തെ 300 ഓളം ജില്ലകളില്‍ സജീവ സാന്നിധ്യമായിരുന്ന സംഘടന വാണിജ്യ-വ്യവസായ മേഖലകളില്‍ ഭീഷണി ഉയര്‍ത്തി സമാഹരിച്ചതായിരുന്നു ഈ തുക.
ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ബീഹാര്‍, ആസാം, ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വ്യവസായ മേഖലകളായിരുന്നു മാവോയിസ്റ്റുകളുടെ അക്ഷയഖനി. പശുപതി മുതല്‍ തിരുപ്പതി വരെ എന്നതായിരുന്നു നക്സല്‍ ശക്തി.
ഖനി വ്യവസായമേഖലകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ 1000 കോടി രൂപയാണ് സംഘടന ആവശ്യപ്പെട്ടിരുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍പോലും ഇതെല്ലാം അംഗീകരിച്ചു. ഇത്തരത്തില്‍ സമാഹരിച്ച തുകയാണ് രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബംഗാളിലെ പുരുലിയയില്‍ ആകാശത്തുനിന്ന് ആയുധവര്‍ഷം നടത്തിയത് വിവാദമായിരുന്നു. അതിന്റെ അന്വേഷണം എത്തിനിന്നത് മാവോയിസ്റ്റ് സംഘടനകളിലായിരുന്നു. വിദേശരാജ്യങ്ങളില്‍നിന്ന് ആയുധം കടത്തി രാജ്യത്ത് സായുധ കലാപം സൃഷ്ടിക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം.
നോട്ട് നിരോധനത്തിലൂടെ സംഘടനയുടെ സ്വപ്നങ്ങളും സമ്പത്തും തകര്‍ക്കാന്‍ മോദി സര്‍ക്കാരിനായത് അവരുടെ അടിവേര് ഇളക്കുന്നതായി. കൈയിലിരുന്ന കള്ളപ്പണം പേപ്പറായി മാറി എന്നു മാത്രമല്ല വലിയ തോതിലുള്ള പണപ്പിരിവും തടഞ്ഞു. പാന്‍ ഇസ്ലാമിക സംഘടനകളുമായും മുന്‍പ് എല്‍ടിടിഇയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സംഘടനകളും പണമില്ലാതെ നട്ടംതിരിയുന്നു.
പല മാവോയിസ്റ്റ് നേതാക്കളുടെയും ചെലവുകള്‍ക്ക് എടിഎം കൗണ്ടറുകള്‍ കുത്തിത്തുറക്കേണ്ട ഗതികേടിലാണിപ്പോള്‍. മുന്‍പ് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ സിആര്‍പിഎഫ് സംഘം മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അപ്പോള്‍ കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നതിന്റെ നാലിരട്ടി നഷ്ടപരിഹാരം സൈനിക നടപടികള്‍ അവസാനിപ്പിച്ചാല്‍ നല്‍കാമെന്ന് മാവോയിസ്റ്റ് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. അത്രയ്ക്ക് ധനമുണ്ടായിരുന്ന മാവോയിസ്റ്റുകളുടെ പ്രതിരോധ ശേഷി തകര്‍ക്കുന്നതായിരുന്നു നോട്ട് നിരോധനം.
പണക്കുറവ് മൂലം പിരിവിനെത്തുന്ന സംഭവങ്ങള്‍ ഇനിയും മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: