തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച ബുക്ക്ലെറ്റ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കിയിട്ടുണ്ട്.
ജില്ലകളില്‍ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി 12 ന് ചര്‍ച്ച നടത്തും. ജാതി, മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം പെരുമാറ്റചട്ടത്തിനെതിരാണെന്ന് അദ്ദേഹം പറഞ്ഞു. പെരുമാറ്റച്ചട്ട ലംഘനം കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് ‘സി-വിജില്‍’ എന്ന ആപ്പ് മുഖേന കമ്മീഷനെ വിവരം അറിയിക്കാം. രണ്ട് മിനിട്ട് വരെ ദൈര്‍ഘ്യമുള്ള വീഡിയോയും ഇതില്‍ അപ്ലോഡ് ചെയ്യാം. ഫോണ്‍ നമ്പര്‍ നല്കിയാല് നടപടി സ്വീകരിച്ചതിന്റെ വിവരം അറിയാനാവും.
ജനുവരി 30നാണ് അന്തിമ വോട്ടര്‍ പട്ടിക തയ്യാറായത്. സംസ്ഥാനത്ത് മൊത്തം 2,54,08711 വോട്ടര്‍മാരുണ്ട്. ഇതില്‍ 1,22,97403 പുരുഷന്മാരും.1,31,11,189 സ്ത്രീകള്‍, 119 ട്രാന്‍സ്ജെന്‍ഡര്‍ എന്നിങ്ങനെയാണ് കണക്ക്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍, 3047923. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്, 5,81,245 പേര്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്ന ഏപ്രില്‍ എട്ടു വരെ പേരു ചേര്‍ക്കാം.
ഇത്തവണ 24,970 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 44436 വിവിപാറ്റുകളും 32772 ബാലറ്റ് യൂണിറ്റുകളും 35393 കണ്ട്രോള് യൂണിറ്റുകളും തയ്യാറാണ്. മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. സംസ്ഥാനത്തെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും വിവിപാറ്റുകളുണ്ടാവും.
സംസ്ഥാനത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 900 ബൂത്തുകളാണ് പ്രശ്നബാധിതമായി കണ്ടിരുന്നതെങ്കില്‍ ഇത്തവണ അത് 750 ആയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ മേലുള്ള കേസുകള്‍ സംബന്ധിച്ച വിവരം ഫോം 26ല്‍ നല്‍കണം. ഇതുസംബന്ധിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും മാധ്യമങ്ങളില്‍ മൂന്നു പരസ്യം നല്‍കുകയും വേണം. ഇതിന് ചെലവാകുന്ന തുക ഇലക്ഷന് ചെലവില്‍ കണക്കാക്കും. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിന്റെ കണക്കും പരിശോധിക്കും.
തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിനെക്കുറിച്ചും രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച നടത്തും. ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അംഗപരിമിതര്‍ക്ക് പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തും. ഇവരെ വീടുകളില്‍ നിന്ന് വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ഗതാഗത വകുപ്പിന്റെ വാഹനങ്ങളില്‍ എത്തിക്കും. ഓരോ ജില്ലയിലെയും പ്രമുഖരുടെ പട്ടിക തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ 500 പേരുടെ പട്ടികയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം 11 രേഖകള്‍ വോട്ടു ചെയ്യുന്നതിന് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: