കാബൂള്‍: താലിബാന് സ്ഥാപകന്‍ മുല്ല ഒമര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക താവളത്തിന് തൊട്ടടുത്തെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുന്ന പുസ്തകം, ‘സെര്‍ച്ചിങ് ഫോര്‍ ആന്‍ എനിമി’യില്‍ ഡച്ച് മാധ്യമപ്രവര്ത്തകന് ബെറ്റി ഡാം ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.
ഒമര്‍ പാക്കിസ്ഥാനിലേക്ക് കടന്നെന്നാണ് അമേരിക്ക ധരിച്ചിരുന്നത്. എന്നാല്‍, 2013ല്‍ മരിക്കുന്നതു വരെ അമേരിക്കയുടെ പ്രധാന സൈനിക താവളത്തിന് മൂന്ന് മൈല്‍ മാത്രം അകലെയാണ് ഒമര്‍ താമസിച്ചിരുന്നത്. കുടുംബവുമായി എല്ലാ ബന്ധവും ഉപേക്ഷിച്ച് മറ്റൊരു സാങ്കല്‍പ്പിക ലോകത്തായിരുന്നു ഇയാള്‍ ജീവിച്ചിരുന്നതെന്നും പുസ്തകത്തിലുണ്ട്.
താലിബാന്റെ പതനത്തിന് ശേഷം ഒമറിനെ സംരക്ഷിച്ച് പോന്ന ജബ്ബാര്‍ ഒമാരി എന്ന സഹായിയുമായുള്ള സംഭാഷണങ്ങളും അഞ്ച് വര്‍ഷം നീണ്ട പഠനവുമാണ് ഡാമിന്റെ പുസ്തകത്തിന് ആധാരം. അമേരിക്ക പത്ത് മില്യണ്‍ ഡോളര്‍ തലയ്ക്ക് വിലയിട്ട ഒമര്‍, ഖാലത്തിലാണ് താമസിച്ചിരുന്നത്. എന്നാല്‍ ഇയാളാരാണെന്ന് സമീപവാസികള്‍ക്ക് അറിയില്ലായിരുന്നു. രണ്ട് വട്ടം അമേരിക്കന്‍ പട്ടാളത്തിന്റെ കൈയില്‍ അകപ്പെടേണ്ടിയിരുന്ന ഒമറും സഹായിയും കഷ്ടിച്ച് രക്ഷപ്പെട്ടു.
2004ല്‍ അമേരിക്ക ലാഗ്മാന്‍ സൈനിക താവളം നിര്‍മിക്കാന്‍ തുടങ്ങിയതോടെ ഒമറും സഹായിയും താമസം മാറ്റി. രണ്ടാമത് താമസിച്ചിടത്തും അമേരിക്കന്‍, ബ്രിട്ടീഷ് സൈന്യങ്ങള്‍ തമ്പടിക്കാന്‍ ആരംഭിച്ചു. എന്നാല്‍, ഇവിടെ നിന്ന് താമസം മാറാന്‍ ഇവര്‍ തയാറായില്ല. പുറത്തിറങ്ങാതെയും, അമേരിക്കന്‍ വിമാനങ്ങള്‍ പറക്കുമ്പോള്‍ തുരങ്കത്തില്‍ ഒളിച്ചിരുന്നുമാണ് ഒമറും സഹായികളും സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നത്.
1996 മുതല്‍ 2001 വരെ താലിബാന് തലവനായിരുന്ന ഒമറിന് ആധ്യാത്മിക നേതാവിന്റെ പരിവേഷമായിരുന്നു. അതിനാല്‍ 2013ല്‍ ഒമര്‍ കൊല്ലപ്പെട്ടതിന് ശേഷം രണ്ട് വര്‍ഷം മരണവിവരം മറച്ചുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: