ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായുള്ള സൈന്യത്തിന്റെ തിരിച്ചടികള്‍ തുടരുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷം ഇതുവരെ 18 ഭീകരരെ വധിച്ചുവെന്ന് സൈന്യം അറിയിച്ചു. ശ്രീനഗറില്‍ വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനടക്കം 18 ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സേന അറിയിച്ചത്.
കൊല്ലപ്പെട്ട 18 ഭീകരരില്‍ ആറു പേര് പാക്കിസ്ഥാനില്‍ നിന്നുള്ള ജെയ്ഷെ ഭീകരരും എട്ടു പേര് തദ്ദേശീയരായ ജെയ്ഷെ ഭീകരരുമാണ്. ദക്ഷിണ കശ്മീരിലെ ത്രാല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മുദാസിര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ കൂടി കൊല്ലപ്പെട്ടതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സൈനിക നടപടിയില്‍, തിരിച്ചറിയാന്‍ കഴിയാത്തവിധം മൂവരുടെയും ശരീരം കത്തിനശിച്ചിരുന്നു. പ്രദേശത്ത് ഭീകരരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സൈന്യം നടപടി തുടങ്ങിയത്. ഭീകരര്‍ വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിച്ചു. ദക്ഷിണ കശ്മീരിലെ ബിജ്ബ്ഹാരയിലുള്ള സജാദ് ഭട്ട് എന്ന് ജയ്ഷെ ഭീകരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായും വിവരമുണ്ട്.
ഇരുപത്തിമൂന്ന് വയസുള്ള മുദാസിര്‍ ഖാനാണ് പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കഴിഞ്ഞ ദിവസം അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ആക്രമണത്തിനാവശ്യമായ വാഹനവും സ്ഫോടക വസ്തുക്കളും ചാവേറായ ആദില്‍ അഹമ്മദ് ദറിന് എത്തിച്ചുകൊടുത്തത് ഇയാളാണ്. ചാവേറുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ആക്രമണത്തിന് പത്ത് ദിവസം മുമ്പ് തന്നെ ഇയാള്‍ വാഹനം ചാവേറായ ആദില്‍ ദറിന് കൈമാറിയിരുന്നുവെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.
പുല്‍വാമ സ്വദേശിയായ മുദാസിര്‍ ഖാന് 2017 മുതല്‍ ജയ്ഷെ മുഹമ്മദുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. കശ്മീര്‍ താഴ്വരയില് ജയ്ഷെയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയിലൂടെയാണ് മുദാസിര്‍ ഖാന് ജയ്ഷെയിലെത്തിയത്. 2017 ഡിസംബറില്‍ താന്ത്രി കൊല്ലപ്പെട്ടു. തുടര്‍ന്ന് 2018 ജനുവരിയില്‍ ഖാന് വീട് വിട്ട് ജയ്ഷെയില്‍ സജീവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: