ന്യൂദല്‍ഹി: ശബരിമല തെരഞ്ഞെടുപ്പ് വിഷയം തന്നെയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകാശ ലംഘനത്തിന്റെയും ജനാധിപത്യാവകാശങ്ങളുടെ ധ്വംസനത്തിന്റെയും വലിയ ഉദാഹരണമാണ് ശബരിമലയില്‍ നടന്നത്. ഇക്കാര്യം തീര്‍ച്ചയായും തെരഞ്ഞെടുപ്പിലെ വിഷയമാകും. അതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കുമ്മനം വ്യക്തമാക്കി.
സംസ്ഥാനത്തെ ഇടത് സര്‍ക്കാര്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് ചുമതലക്കാരനായ ഉദ്യോഗസ്ഥനാണ് ശബരിമല പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനല്ല, കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യങ്ങള്‍ പറയേണ്ടത്. ശബരിമല എന്നത് ജനാധിപത്യ ധ്വംസനത്തിന്റെ വിഷയമാണ്. ഇത്തരം വിഷയങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നുവരും. ഇത്തരം ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയാക്കരുതെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞിട്ടില്ല, കുമ്മനം പ്രതികരിച്ചു.
മതവികാരം ഇളക്കി വിടുന്ന പരാമര്‍ശങ്ങളാണ് തടയപ്പെടേണ്ടത്. ഇത് മനുഷ്യാവകാശ പ്രശ്നമെന്ന നിലയ്ക്കാണ് ശബരിമലയെ കാണേണ്ടത്. നിരവധി ആളുകള്‍ മര്‍ദ്ദനമേറ്റ് ജയിലില്‍ കിടന്ന് പീഡനമേറ്റ വിഷയം വര്‍ഗ്ഗീയ, മതവിദ്വേഷമുണ്ടാക്കുന്നതായി ചിത്രീകരിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നടപടി ശരിയല്ല. എല്ലാ രാഷ്ട്രീയ കക്ഷികളും ഈ നിര്‍ദ്ദേശത്തിനെതിരെ രംഗത്തെത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ ചര്‍ച്ച ചെയ്യുമെന്നും ഇത് ആര്‍ക്കും തടയാനാവില്ല. കള്ളവോട്ട് തടയാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഏത് വിഷയം ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ല. അത് തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ പാര്‍ട്ടികളാണ്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ചര്‍ച്ച ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: