ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയക്കുതിപ്പിന് ആഴ്സണലിന്റെ കടിഞ്ഞാണ്‍. പ്രീമിയര്‍ ലീഗില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഒലെ ഗണ്ണര്‍ സോല്ഷ്യറിന്റെ യുണൈറ്റഡ് ആഴ്സണലിനോട് തോറ്റത്. ഗണ്ണര്‍ മാനേജരായശേഷം നാട്ടങ്കത്തില്‍ യുണൈറ്റഡിന്റെ ആദ്യ തോല്‍വിയാണിത്.
ഗ്രാനിറ്റ് സക, പിയറി എമെറിക്ക് ഔബമേയാങ്ങ് എന്നിവരാണ് ആഴ്സണലിനായി ഗോളുകള്‍ നേടിയത്.
ഈ വിജയത്തോടെ ആഴ്സണല്‍ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തുള്ള ടോട്ടനത്തിന് തൊട്ടു പിന്നിലെത്തി. മുപ്പത് മത്സരങ്ങളില്‍ 61 പോയിന്റുളള ടോട്ടനമാണ് മൂന്നാം സ്ഥാനത്ത്. അറുപത് പോയിന്റുമായി ആഴ്സണല്‍ നാലാം സ്ഥാനത്താണ്.
ഇതോടെ ആഴ്സണലിന് ചാമ്പ്യന്‍സ് ലീഗിന് യോഗ്യതനേടാനുള്ള സാധ്യതകള്‍ സജീവമായി. പ്രീമിയര്‍ ലീഗിലെ അവസാന എട്ട് മത്സരങ്ങളില്‍ ആഴ്സണലിന് പോയിന്റ് നിലയില്‍ മുന്നില്‍ നില്ക്കുന്ന ആറു ടീമുകളില്‍ ഒന്നിനെയും നേരിടേണ്ട്. അത് അവരുടെ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. മുന്നിലെത്തുന്ന നാലു ടീമുകള്‍ക്കാണ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത ലഭിക്കുക. മാഞ്ചസറ്റര്‍ യുണൈറ്റഡ് പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്താണ്. അവര്‍ക്ക് മുപ്പത് മത്സരങ്ങളില്‍ 58 പോയിന്റുണ്ട്.
കളിയുടെ പന്ത്രണ്ടാം മിനിറ്റില്‍ ആഴ്സണല്‍ മുന്നിലെത്തി. സാകയാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ 1-0ന് ജേതാക്കള്‍ മുന്നില്‍ നിന്നു. രണ്ടാം പകുതിയില്‍ ഔബേമേയാങ്ങ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി ആഴ്സണലിന്റെ വിജയമുറപ്പാക്കി.
പാരീസ് സെന്റ് ജര്‍മയിന്‍സിനെ (പിഎസ്ജി) തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആഴ്സണലിനെതിരെ മികവ് കാട്ടാനായില്ല. അതേസമയം ആഴ്സണല്‍ തകര്‍ത്തുകളിച്ചു. വിജയവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: