ബീജിങ് : ജെയ്ഷെ ഇ മുഹമ്മദ് തലവനായ മസൂദ് അസറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും. പതിനഞ്ച് രാജ്യങ്ങളുടെ സുരക്ഷാ കൗണ്‍സിലുകള്‍ ജെയ്ഷെ ഇ മുഹമ്മദിനെ ഇതുവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അന്താരാഷ്ട്ര യാത്രാ വിലക്കുകള്‍, സ്വത്തുക്കള്‍ മരവിപ്പിക്കുക തുടങ്ങിയ ഗുരുതരമായ പ്രതിസന്ധികള്‍ മസൂദ് അസറിന് നേരിടേണ്ടതായി വരും. അസറിനെ ആന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഫ്രാന്‍സും, റഷ്യയും നേരത്തെ ഇന്ത്യയെ പിന്തുണച്ചിരുന്നു. കൂടാതെ യുഎസും, ഫ്രാന്‍സും, യുകെയും ഇക്കാര്യം നേരത്തെ തന്നെ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന വീറ്റോ അധികാരം ഉപയോഗിച്ച് ഇത് തടയുകയായിരുന്നു.
വരും ദിവസങ്ങളില്‍ മസൂദ് അസറുമായി ബന്ധപ്പെട്ട് സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ കിരിടീവകാശി ഷെയ്ഖ് ബിന്‍ സയീദ് അല്‍ നഹ്യാനുമായും, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായും ഫോണില്‍ ചര്‍ച്ച നടത്തി. സൗദി മന്ത്രി ആദെല്‍ അല്‍ ജുബെയ്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരും, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോമായി വാഷിങ്ടണ്ണില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
2017ല്‍ ഫ്രാന്‍സിന്റേയും ബ്രിട്ടന്റേയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്ഷെയ്ക്കുമെതിരെ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അന്നും ചൈന ഇടപെട്ട് ഇത് തടയുകയായിരുന്നു. എന്നാല്‍ രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണയുണ്ടാകാത്തതിനാലാണ് ഭീകരനെതിരായ നീക്കത്തെ എതിര്‍ക്കുന്നതെന്നാണ് ചൈന വിശദീകരണം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: