കൊച്ചി : ഇമാം പീഡനക്കേസിലെ പെണ്‍കുട്ടിയെ കാണുന്നതിന് മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഹൈക്കോടതി അനുമതി നല്കി. മകളെ ചൈല്‍ഡ് ലൈന്‍ അന്യായമായി തടവില്‍ വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മാതാപിതാക്കളെ കൂടാതെ സഹോദരങ്ങള്‍, മുത്തച്ഛന്, മുത്തശ്ശി എന്നിവര്‍ക്കും പെണ്‍കുട്ടിയെ കാണാനുള്ള അനുവാദം കോടതി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പെണ്‍കുട്ടിയെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നതുമൂലം പഠനം മുടങ്ങിയെന്ന് മാതവ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കാണാനും തുടര്‍ വിദ്യാഭ്യാസത്തിനുമുള്ള നടപടികള്‍ സ്വീകരിക്കാനും കോടതി ആവശ്യപ്പെട്ടത്.
സംഭവത്തില്‍ ഇമാമിനെതിരെ പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറാകാതിരുന്ന കുടുംബം, കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാനും അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതി നല്കാത്തതിനാല് സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് കേസെടുത്തിരുന്നില്ല. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് ദിവസത്തെ കൗണ്‍സലിങ്ങിനൊടുവിലാണു പീഡനവിവരം പെണ്‍കുട്ടി സമ്മതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: