പത്തനംതിട്ട ; ശബരിമല സന്നിധിയിൽ തിരു ഉത്സവത്തിന് കൊടിയേറി. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. 21നാണ് ആറാട്ട്. രാവിലെ 7.30 ഓടെ കിഴക്കേ മണ്ഡപത്തിൽ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ കൊടിയേറ്റിനായുള്ള പൂജകൾ ആരംഭിച്ചു.
തന്ത്രിയും മേൽ ശാന്തിയും ചേർന്ന് കൊടിക്കൂറയിലേയ്ക്ക് ദേവ ചൈതന്യം ആവാഹിച്ചു. തുടർന്ന് 7.50 നും 8.20 നും മദ്ധ്യേ ഉള്ള മീനം രാശി മുഹൂർത്തത്തിൽ കൊടിയേറ്റ് നടന്നു. കൊടിയേറ്റുന്നതിനുള്ള കൊടിക്കൂറയും കയറും കൊല്ലം ശക്തികുളങ്ങര ശ്രീധർമശാസ്താ ക്ഷേത്ര ഭാരവാഹികളാണ് വഴിപാടായി സമർപ്പിച്ചത്. കൊടിയേറ്റ് പൂജകൾക്കു ശേഷം ബിംബ ശുദ്ധി ക്രിയകള്‍ നടന്നു.
പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഉത്സവത്തോട് അനുബന്ധിച്ചു പ്രത്യേക പൂജകളും നടക്കും. എല്ലാം ദിവസവും ഉത്സവ ബലിയും ശ്രീഭൂതബലിയും ഉണ്ടാകും. അഞ്ചാം ഉത്സവ ദിവസമായ 16നാണ് വിളക്ക് എഴുന്നെള്ളിപ്പ്. ഒൻപതാം ഉത്സവ ദിനമായ 20നു പള്ളിക്കുറിപ്പ്. പത്താം ഉത്സവ ദിനമായ 21നാണ് തിരു ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ആറാട്ടും പൂജയും. തുടർന്ന് സന്നിധാനത്തേക്ക് തിരിച്ചെഴുന്നെള്ളിപ്പ്. രാത്രി കൊടിയിറക്കിയ ശേഷം പൂജ നടത്തി ഹരിവരാസനം പാടി ക്ഷേത്ര തിരുനട അടയ്ക്കും. മീനമാസ പൂജകൾക്കായും ഉത്സവ സമയത്തു തന്നെയാണു നട തുറന്നിരിക്കുന്നത്. മേടവിഷു പൂജകൾക്കായി ഏപ്രിൽ 11നു നട തുറക്കും. 19ന് അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: