മുംബൈ: മഹാരാഷ്ട്രയിലെ പ്രധാന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകന് ഡോ. സുജയ് വിഖെ പാട്ടീല്‍ ബിജെപിയില്‍. മഹാരാഷ്ട്ര കോണ്‍ഗ്രസിലെ യുവജന നേതാക്കളില്‍ പ്രമുഖനായ സുജയ്, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ റാവുസാഹേബ് ദാന്‍വെ എന്നിവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തുറ്റ മേഖല എന്നറിയപ്പെടുന്ന അഹമ്മദ്നഗറില്‍ വലിയ സ്വാധീനമുള്ള നേതാവാണ് സുജയ്. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ബാലാസാഹെബ് വിഖെ പാട്ടീലിന്റെ ചെറുമകനായ സുജയ് ന്യൂറോ സര്‍ജനാണ്. അഹമ്മദ് നഗറില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഈ വര്‍ഷമാദ്യം സുജയ് പറഞ്ഞിരുന്നു. അഹമ്മദ് നഗറില്‍ നിന്ന് ബിജെപിയുടെ സ്ഥാനാര്‍ഥിയായി സുജയിനെ നിര്‍ദേശിക്കുമെന്ന് മുഖ്യമന്ത്രി ഫട്നാവിസ് പറഞ്ഞു.
കോണ്‍ഗ്രസില്‍ തിരിച്ചടികള്‍ നേരിട്ട ഘട്ടത്തില്‍ ഫട്നാവിസ് ഉറച്ച പിന്തുണ നല്കി. പാര്‍ട്ടി നോക്കിയല്ല അദ്ദേഹമതു ചെയ്തത്. ബിജെപിയില്‍ ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതുമില്ല, സുജയ് പറഞ്ഞു. സുജയ് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു. അഹമ്മദ്നഗറില്‍ കോണ്‍ഗ്രസിന്റെ അടിത്തറയിളക്കുന്ന സംഭവമായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. കാലങ്ങളായി കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ച വിഖെ കുടുംബത്തിലെ നാലാംതലമുറയാണ് സുജയ്.
സ്വന്തം തട്ടകമായ അഹമ്മദ്നഗറില്‍ നിന്ന് ലോക്സഭയില്‍ എത്തണമെന്ന സുജയിന്റെ ആഗ്രഹത്തോടു പാര്‍ട്ടി മുഖംതിരിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍സിപിയുമായുള്ള ധാരണയില്‍ ഈ സീറ്റ് കോണ്‍ഗ്രസ് അവര്‍ക്കു നല്കി. ഇത്തവണ അഹമ്മദ്നഗര്‍ വിട്ടു തരണമെന്ന രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ അഭ്യര്‍ഥന എന്‍സിപി തള്ളി. സീറ്റുവിഭജനത്തില്‍ സുജയിനു വേണ്ടി പാര്‍ട്ടി തലത്തില്‍ ഇടപെടല്‍ ഉണ്ടായതുമില്ല. ഇതെത്തുടര്‍ന്നാണ് ബിജെപി നേതൃത്വവുമായി സുജയ് ചര്‍ച്ച നടത്തിയത്. സ്വന്തം രാഷ്ട്രീയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് സുജയ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: