ശബരിമല: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശബരിമല ഉത്സവകാലത്ത് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി സര്‍ക്കാര്‍. തുലാമാസ ചിത്തിര ആട്ടവിശേഷത്തിനും കഴിഞ്ഞ തീര്‍ഥാടനകാലത്തും പമ്പ, നിലയ്ക്കല്‍ സന്നിധാനം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മറവില്‍ ആയിരക്കണക്കിന് പോലീസുകാരെ ഈ പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്നു. തന്ത്രി അടക്കമുള്ളവരെ ദേഹപരിശോധന നടത്തിയായിരുന്നു അന്ന് പോലീസ് കടത്തിവിട്ടത്.
കൊടുംക്രിമിനലുകളെ പോലെയാണ് തീര്‍ഥാടകരോട് പോലീസ് പെരുമാറിയിരുന്നത്. വിരിവയ്ക്കാനും സന്നിധാനത്ത് ശരണം വിളിക്കാനും കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. നടപ്പന്തലില്‍ കിടന്നുറങ്ങിയ കുട്ടികളെയും അമ്മമാരെയും പോലീസ് ബലപ്രയോഗത്തിലൂടെ പുറത്താക്കി. സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് ഭക്തര്‍ക്കെതിരെ കള്ളക്കേസ് എടുക്കാനും സര്‍ക്കാര്‍ തയാറായി. നാമം ജപിച്ച ഭക്തരെ പോലീസ് മര്‍ദിച്ചു. ഭഗവാന്റെ തിരുസന്നിധിയില്‍ ബൂട്ട് ഇട്ടുകയറി പോലീസ് ഭക്തരുടെ മനസില്‍ മുറിവേല്‍പ്പിച്ചു.
യുവതീപ്രവേശനം സാധ്യമാക്കി ആചാരംലംഘനം നടത്താന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചു. ഇടത്-ദളിത് ആക്ടിവിസ്റ്റുകളെ കൂട്ടുപിടിച്ച് ആചാരലംഘനം നടത്തുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന് ഒത്താശ ചെയ്യാന്‍ സിപിഎം അനുകൂലികളായ പോലീസുകാരെ സന്നിധാനത്ത് ഡ്യൂട്ടിക്കിട്ടു. അയ്യപ്പന്മാരുടെ വേഷത്തില്‍പോലും ഈ പോലീസുകാര്‍ ഭക്തര്‍ക്ക് ഇടയില്‍ കടന്നുകൂടി സംഘര്‍ഷം സൃഷ്ടിക്കാനും പരിശ്രമിച്ചിരുന്നു. എന്നാല്‍, ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഭക്തര്‍ നടത്തിയ ചെറുത്തുനില്‍പ്പിന് മുമ്പില്‍ പോലീസിന് മുട്ടുമടക്കേണ്ടിവന്നു. ഇക്കുറി നിരോധനാജ്ഞയോ കാര്യമായ പോലീസ് വിന്യാസമോ നിയന്ത്രണങ്ങളോ ഇല്ലെന്നുള്ളത് ഭക്തര്‍ക്ക് ആശ്വാസമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: