ന്യൂദല്‍ഹി: ഇന്ത്യയില്‍ ജിഹാദ് നടത്താനും ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടാനും ജെയ്ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസര്‍ ആഹ്വാനം ചെയ്യുന്ന ശബ്ദരേഖകള്‍ ഇന്ത്യ ഐക്യരാഷ്ട്രസഭ രക്ഷാസമിതിക്ക് കൈമാറി.
രക്ഷാസമിതിയിലെ മുഴുവന്‍ അംഗരാജ്യങ്ങള്‍ക്കും ശബ്ദരേഖകള്‍ നല്‍കിയിട്ടുണ്ട്. ആദ്യമായാണ് ഇന്ത്യ ഇത്തരമൊരു നടപടി കൈക്കൊള്ളുന്നത്.
ജമ്മു കശ്മീര്‍ അടക്കമുള്ള ഭാഗങ്ങളില്‍ പ്രശ്നങ്ങള്‍ വിതയ്ക്കുന്നതും ആക്രമണങ്ങള്‍ നടത്തുന്നതും അസറാണെന്ന് ലോകാരാജ്യങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഇത് ഉപകരിക്കും. പുല്‍വാമ ഭീകരാക്രമണ ശേഷം അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സും ബ്രിട്ടനും അമേരിക്കയും ചേര്‍ന്ന് രക്ഷാ സമിതിയില്‍ നിര്‍ദേശം വച്ചിരുന്നു. ഇന്ത്യയുടെ പുതിയ നീക്കം ഈ നടപടിക്കും സഹായകമാകും. 2001 ഒക്ടോബറില്‍ ജെയ്ഷിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ചൈന നിരന്തരം എതിര്‍ക്കുന്നതിനാല്‍ അതിന് സാധിച്ചിട്ടില്ല. ഇക്കുറി ചൈന നിലപാട് മാറ്റിയേക്കുമെന്നാണ് സൂചന.
രക്ഷാസമിതിയിലെ മൂന്ന് സ്ഥിരാംഗങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ മറ്റ് അംഗങ്ങള്‍ നിലപാട് രേഖപ്പെടുത്തേണ്ട അവസാന തീയതി ഇന്നാണ്. ആരും എതിര്‍ത്തില്ലെങ്കില്‍ യുഎന്‍ രക്ഷാസമിതി നിര്‍ദേശം അംഗീകരിക്കും. അങ്ങനെ വന്നാല്‍ എല്ലാ അംഗരാജ്യങ്ങളും യുഎന്‍ നടപടി അംഗീകരിക്കേണ്ടിവരും.
ഇന്ത്യയെ അഗ്നി വലയം ചെയ്യുമെന്ന് മസൂദ് അസര്‍
ന്യൂദല്‍ഹി: കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന് വാദിക്കുന്ന മൗലാന മസൂദ് അസര്‍, ഒരു പ്രസംഗത്തില്‍ തന്റെ ശ്രോതാക്കള്‍ ജമ്മു കശ്മീരില്‍ പോയി യുദ്ധം ചെയ്യാനും രക്തസാക്ഷിത്വം വഹിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. കശ്മീരികള്‍ ഒറ്റക്കെട്ടായി ഇതിന് മുന്നിട്ടിറങ്ങിയാല്‍ ഇന്ത്യ ഒരു മാസത്തിനകം ഇല്ലാതാകുമെന്നും അസറിന്റെ പ്രസംഗത്തിലുണ്ട്. നഗ്നത കാട്ടി പ്രശസ്തി നേടുന്ന ചലച്ചിത്രപ്രവര്‍ത്തകരും നൃത്തക്കാരും പിന്നെ ക്രിക്കറ്റ് താരങ്ങളുമാണ് ഇന്ത്യക്കാര്‍.
കശ്മീരികള്‍ ഒറ്റക്കെട്ടായി വന്നാല്‍ നമ്മെ പാക്കിസ്ഥാനും പിന്തുണയ്ക്കും. അതോടെ ഇന്ത്യ ഇല്ലാതാകും. പാക്കിസ്ഥാനും കശ്മീരും രണ്ടല്ല. കശ്മീര്‍ പാക്കിസ്ഥാന്റെ അവിഭാജ്യഘടകമാണ്, പ്രസംഗത്തില്‍ അസര്‍ പറയുന്നു. പുല്‍വാമയിലെ ആക്രമണം ആദ്യ ഡോസാണെന്നാണ് അസര്‍ ഭീകരാക്രമണ ശേഷം പറഞ്ഞത്. ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണങ്ങള്‍ നടത്തുമെന്ന് അസര്‍ ഭീഷണിമുഴക്കിയതും രക്ഷാ സമിതി അംഗങ്ങള്‍ക്ക് നല്കിയ രേഖകളിലുണ്ട്. അതോടെ ഇന്ത്യ ചര്‍ച്ചയ്ക്ക് തയാറാകുമെന്നും കശ്മീര്‍ അവര്‍ അടിയറവ് വയ്ക്കുമെന്നും അസര്‍ പറയുന്നത് കേള്‍ക്കാം.
കശ്മീര്‍ അവര്‍ അടിയറ വച്ചില്ലെങ്കില്‍ തീ ദല്‍ഹിയിലും മുംബൈയിലും ലഖ്നൗവിലും എത്തുമെന്നും അഗ്നി ഇന്ത്യയെ വലയം ചെയ്യുമെന്നും അസര്‍ പ്രഖ്യാപിക്കുന്നതും ശബ്ദരേഖയിലുണ്ട്.
അമേരിക്ക താലിബാനുമായി ചര്‍ച്ചയ്ക്ക് യാചിച്ചപോലെ ഇന്ത്യ ചര്‍ച്ചയ്ക്ക് യാചിക്കും. ഇന്ത്യ തിരിച്ചടിച്ച ശേഷം അസര്‍ നടത്തിയ പ്രസംഗവും ഇതിലുണ്ട്. ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് പറയുന്നത് ഇന്ത്യയുടെ കള്ള പ്രചാരണമാണെന്ന് പറയുന്ന അസര്‍ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ചാവേറിനെ പ്രശംസിക്കുന്നു. ഇസ്ലാമിനെയും ജിഹാദിനെയും പാക്കിസ്ഥാനെയും പ്രകീര്‍ത്തിക്കുന്ന പ്രസംഗം കശ്മീര്‍ രക്തസാക്ഷികളെ അഭിനന്ദിച്ചാണ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: