ന്യൂദല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ വ്യാജപ്രചാരണവുമായി രാഹുല്‍. 1999ല്‍ ഭീകരന് മസൂദ് അസറിനെ മോചിപ്പിച്ചപ്പോള്‍ ഡോവല്‍ അകമ്പടി സേവിച്ചെന്നാണ് ആരോപണം. കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്ന് ഇരുനൂറോളം യാത്രക്കാരെ മോചിപ്പിക്കാന്‍ മൂന്ന് ഭീകരരെ ഇന്ത്യക്ക് വിട്ടുനല്‍കേണ്ടി വന്നിരുന്നു. രാഹുലിന്റെത് വ്യാജ ആരോപണമാണെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. അസര്‍ കാണ്ഡഹാറിലേക്ക് പോയ വിമാനത്തില്‍ അന്ന് ഇന്റലിജന്റ്സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടറായിരുന്ന ഡോവല്‍ ഇല്ലായിരുന്നു. ചര്‍ച്ചകള്‍ക്കായി ഡോവല്‍ നേരത്തെ കാണ്ഡഹാറിലെത്തിയിരുന്നു.
ആഭ്യന്തര മന്ത്രിയായിരുന്ന എല്‍.കെ. അദ്വാനി എഴുതിയ ‘മൈ കണ്ട്രി മൈ ലൈഫ്’, റോ മേധാവിയായിരുന്ന എ.എസ്. ദുലത് എഴുതിയ ‘കശ്മീര്‍-ദ വാജ്പേയിസ് ഇയര്‍’ എന്നീ പുസ്തകങ്ങളില്‍ ഇത് വിശദീകരിക്കുന്നുണ്ട്. 36 ഭീകരരെ വിട്ടുനല്‍കണമെന്നും മോചനദ്രവ്യം വേണമെന്നുമായിരുന്നു ഭീകരര്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഡോവലിന്റെ നേതൃത്വത്തിലുള്ള സമ്മര്‍ദ തന്ത്രങ്ങള്‍ക്കൊടുവില്‍ മോചനദ്രവ്യം ഒഴിവാക്കി മൂന്ന് ഭീകരരെ മാത്രം മോചിപ്പിക്കാന്‍ ധാരണയായി. മുതിര്‍ന്ന റോ ഓഫീസര്‍ സി.ഡി. സഹായ്, ഇന്റലിജന്‍സ് ബ്യൂറോയിലെ എന്‍.എസ്. സന്ധു എന്നിവരും ഡോവലിനൊപ്പം ഉണ്ടായിരുന്നു.
എന്ത് വിലകൊടുത്തും യാത്രക്കാരെ രക്ഷിക്കണമെന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് വാജ്പേയി സര്‍ക്കാര്‍ ഭീകരരെ മോചിപ്പിച്ചത്. ഇതിന് മുന്നോടിയായി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ്സിനെ പ്രതിനിധാനം ചെയ്ത സോണിയയും മന്മോഹന് സിങ്ങും ഇതേ ആവശ്യം ഉന്നയിച്ചു. ബന്ദികളാക്കപ്പെട്ട യാത്രക്കാരുടെ ബന്ധുക്കളെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരത്തിനെത്തിച്ച് സോണിയയും ബൃന്ദാ കാരാട്ടും ഭീകരരെ മോചിപ്പിക്കണമെന്ന വികാരം ശക്തമാക്കി. വിട്ടയക്കപ്പെട്ട യാത്രക്കാരുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ആഹ്ലാദപ്രകടനവും നടത്തി. ഭീകരരെ വിട്ടയക്കാന്‍ സമ്മര്‍ദം ചെലുത്തിയ കോണ്‍ഗ്രസ് വര്‍ഷങ്ങള്‍ക്കിപ്പുറം എന്‍ഡിഎ സര്‍ക്കാരിന്റെ കഴിവ് കേടായി സംഭവത്തെ ചിത്രീകരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: