മോദി പ്രധാനമന്ത്രിയായി അന്നു തുടങ്ങിയതാണ് കുറ്റംപറച്ചില്‍. വിദേശപര്യടനം കാരണം ഇന്ത്യയില്‍ കാണാനില്ല, പര്യടനത്തിന് സ്യൂട്ടുബൂട്ട് ധരിക്കുന്നു. 6 പ്രാവശ്യം ഡ്രസ്സ് മാറ്റുന്നു എന്നൊക്കെയായിരുന്നു തുടക്കം. ഇന്നിപ്പോള്‍ റഫാലിലെത്തി നില്ക്കുന്നു. ഏതായാലും 60വര്‍ഷം ഭരിച്ചവര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്തത്ര ഉയരത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ എത്തിച്ചു. പാക്കിസ്ഥാനില്‍ കഴിഞ്ഞ ദിവസം നടത്തിയ മിന്നലാക്രമണത്തില്‍ എത്രപേരെ കൊന്നു എന്നതാണ് പുതിയ തര്‍ക്കം. കോണ്‍ഗ്രസിന്റെ ഭരണമായിരുന്നെങ്കില്‍ ശവങ്ങള് എണ്ണിനോക്കിപ്പറഞ്ഞേനെ. മോദി അതിന് തയ്യാറായില്ലത്രേ. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന് മുമ്പ് സൈന്യം നടത്തിയ യുദ്ധങ്ങളില്‍ എത്ര പാക്കിസ്ഥാന്/ബംഗ്ളാദേശ് പട്ടാളക്കാര്‍ മരിച്ചുവെന്ന് അന്ന് ഭരിച്ചിരുന്നവര്‍ അറിയിച്ചോ? അങ്ങോട്ട് വെടിവയ്ക്കേണ്ട, നിരീക്ഷിച്ചാല്‍ മതി എന്ന് പറഞ്ഞ് അയ്യായിരത്തോളം സൈനികരെ ഐപികെഎഫ് എന്ന പേരില്‍ സിലോണിലേക്ക് അയച്ചു. 2000ത്തോളം സൈനികരെ എല്‍ടിടിഇക്കാര്‍ വധിച്ചു. മരണം എത്രയെന്നോ ശവം എവിടെ കുഴിച്ചിട്ടെന്നോ അറിഞ്ഞില്ല. സൈന്യത്തെ തിരിച്ചു വിളിച്ചപ്പോള്‍ എത്രപേര്‍ തിരിച്ചുവന്നില്ല എന്ന് സര്‍ക്കാര്‍ പറഞ്ഞില്ല. മരിച്ച സൈനികരുടെ ബന്ധുക്കള്‍ മരണം അറിഞ്ഞില്ല. 7 വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ അപ്രത്യക്ഷമായാല്‍ മരിച്ചതായി കണക്കാക്കാമെന്ന നിയമപ്രകാരം ബന്ധുക്കള്‍ മരണം കണക്കാക്കിയെങ്കില്‍ എന്തായിരുന്നു അന്നത്തെ ഭരണക്കാരുടെ നിലപാട്? സൈനികരുടെ മരണക്കണക്കുപോലും പറയാന്‍ കഴിയാതിരുന്നവരാണോ സൈനികര്‍ കൊന്നവരുടെ കണക്ക് ചോദിക്കുന്നത്?
ജയലക്ഷ്മി വാസുദേവന്‍, ചൊക്ലി, തലശ്ശേരി
യുജിസി ശമ്പളപരിഷ്കരണം നടപ്പാക്കണം
കേരളത്തില്‍ ശമ്പളപരിഷ്കരണം ഇല്ലാത്ത ഒരുവിഭാഗമായി കോളേജ് അധ്യാപകര്‍ മാറികഴിഞ്ഞു. ഇന്നും പത്തുവര്‍ഷം മുന്‍പുള്ള ശമ്പളം വാങ്ങുന്ന ഈ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രോമോഷന് ആനുകൂല്യങ്ങള്‍പോലും നല്‍കുന്നില്ല എന്ന ആക്ഷേപവും നിലനില്കുന്നു. 2016 ലെ 15,600 രൂപ അടിസ്ഥാന ശമ്പളത്തിലും 6000 രൂപ അക്കാദമിക് ഗ്രേഡ്പേയും കൂടിയുള്ള ശമ്പളത്തിലാണ് ഇന്നും കോളേജ് അധ്യാപകര്‍ ജോലി ചെയ്യുന്നത്. പലരും അസിസ്റ്റന്റ്പ്രൊഫസറായിതന്നെ റിട്ടയ ചെയ്യുന്ന അവസ്ഥയിലാണ്. 2006 ലെ ശമ്പളപരിഷ്കരണത്തിന്റെ അരിയര്‍ മുഴുവനായും നല്‍കിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ എഴാം ശമ്പളപരിഷ്കരണം നടപ്പിലാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളം മൗനം പാലിക്കുന്നത് അവരുടെ അധ്യാപകവിരുദ്ധ നിലപാട് വ്യക്തമാക്കുന്നു. കോളേജ് അധ്യാപകനായിട്ടുള്ള ഒരു മന്ത്രിയും പുതിയതായി ഉന്നത വിദ്യാഭ്യാസവകുപ്പുമുള്ള ഒരു സംസ്ഥാനത്തിലാണ് കോളേജ് അധ്യാപകര്‍ ഈ പീഡനം സഹിക്കേണ്ടിവരുന്നത് എന്നോര്‍ക്കണം. പ്രളയകാലത്ത് സാലറിചലഞ്ചില്‍ ഇക്കൂട്ടരില്‍ നല്ലൊരുശതമാനവും വിട്ടുനിന്നു എന്നാരോപണം മന്ത്രി തന്നെ ഉന്നയിച്ചിട്ടുണ്ട്. ഒരുപക്ഷെ അതിനുള്ള പ്രതികാരമായിരിക്കാം അര്‍ഹതപ്പെട്ട ശമ്പളവും ആനുകൂല്യവും നിഷേധിക്കുന്നതിന് പിന്നിലുള്ള ചേതോവികാരം. പ്രളയകാലഘട്ടത്തില്‍ ഏറെ സഹായങ്ങള്നല്കിയ വിഭാഗംതന്നെയാണ് കോളേജ് അധ്യാപകര്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യു ജിസി ശമ്പളം പരിഷ്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ദേശം ചെവിക്കൊള്ളാന്‍ കേരളം തയ്യാറായിട്ടില്ല എന്ന് മാത്രമല്ല കേന്ദ്ര ധനസഹായം നഷ്ടമാകാന്‍ ഈ താമസം ഇടയാക്കും എന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ സര്‍വകലാശാല കോളേജ് അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍കൂടി ഏകീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകേണ്ടിയിരിക്കുന്നു.
പി.കെ. രാജഗോപാല്‍, ഇടക്കുളങ്ങര
സമ്മതിക്കണം ഈ കുമ്മനത്തിനെ…
കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണര്‍സ്ഥാനം രാജിവച്ചത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നല്ലോ. ഗവര്‍ണര്‍സ്ഥാനം പോലുള്ള ഉന്നത പദവിയിലിരിക്കുന്ന വ്യക്തി രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ആ പദവി രാജിവച്ചൊഴിയുക എന്നത് സാധാരണക്കാര്‍ക്ക് സങ്കല്പിക്കാന് പറ്റാത്ത കാര്യമാണ്. പലര്‍ക്കും രാഷ്ട്രീയം പദവികളിലേയ്ക്കുള്ള ചവിട്ടുപടിയാണ്. അതുകൊണ്ട് തന്നെയാണ് കുമ്മനത്തിന്റെ രാജി അസാധാരണമായി തോന്നുന്നത്. അതാണ് യഥാര്‍ഥ സമര്‍പ്പണവും ആദര്‍ശധീരതയും. ഗുണാതീതനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയ്ക്ക് മാത്രമേ ഇങ്ങനെ ചെയ്യാന്‍ പറ്റൂ.
-രഘുമോഹന കുമാര്‍, എളമക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: