കണ്ണൂര്‍: പി.ജയരാജനെ നീക്കി എം.വി.ജയരാജന് ജില്ലാ സെക്രട്ടറിയായത് സിപിഎം രാഷ്ട്രീയത്തില്‍ പുതിയ ഗ്രൂപ്പ് സമവാക്യത്തിന് കളമൊരുക്കും. പി.ജയരാജന് തന്റെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് തഴഞ്ഞ് മാറ്റി നിര്‍ത്തിയവര്‍ എം.വി.ജയരാജന്റെ വരവോട് കൂടി കൂടുതല്‍ കരുത്താര്‍ജിക്കും. സമീപകാലത്ത് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയില്ലാതെയാണ് പി.ജയരാജന് കണ്ണൂരിലെ പാര്‍ട്ടിയെ നയിച്ചത്. തന്റെ ആശ്രിതരെ മുഴുവന്‍ പാര്‍ട്ടിയുടെ നിര്‍ണായക സ്ഥാനങ്ങളില്‍ അവരോധിച്ചാണ് പി.ജയരാജന് സംഘടനാ സംവിധാനത്തെ കൈപ്പിടിയിലാക്കിയത്. തന്റെ ആശ്രിതരും സ്തുതിപാഠകരും നിര്‍ണ്ണായക സ്ഥാനങ്ങളിലിരുന്നതിനാല് ജയരാജനെ ഒരു പരിധിക്കപ്പുറം നിയന്ത്രിക്കാന്‍ സംസ്ഥാന ഘടകത്തിനായില്ല. കണ്ണൂരില്‍ നിന്നുള്ള കേന്ദ്രക്കമ്മറ്റിയംഗങ്ങള്‍ പോലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അപ്രസക്തരായിരുന്നു.
കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ ജയരാജനെ മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിലെടുക്കേണ്ട സാഹചര്യമുണ്ടായതിനാല്‍ ഒരു തവണ കൂടി ജില്ലാ സെക്രട്ടറിയാക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് പാര്‍ട്ടിയില്‍ മറ്റ് സ്ഥാനങ്ങളൊന്നും നല്‍കാതെ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ നേതൃത്വത്തിന് സാധിച്ചു. കണ്ണൂരിന് പുറത്ത് നിന്ന് സംഘടനാ പ്രവര്‍ത്തനം നടത്തുന്നതിനോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ പി.ജയരാജന് താല്പര്യമുണ്ടായിരുന്നില്ല. വടകരയിലെ ജനവിധിയെന്തായാലും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരാന്‍ സാധിക്കില്ലെന്നും പി.ജയരാജന് ബോധ്യമുണ്ട്. നേരത്തെ ഒന്നില്‍ കൂടുതല്‍ തവണ എം.വി.ജയരാജന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിട്ടുണ്ടെങ്കിലും പി.ജയരാജന് തിരികെയെത്തുമ്പോള്‍ വഴിമാറിക്കൊടുക്കുകയായിരുന്നു പതിവ്. ഇത്തവണയും ഇത് ആവര്ത്തിക്കുകയായണെങ്കില് തനിക്ക് താല്പര്യമില്ലെന്ന് എം.വി.ജയരാജന് നേതൃത്വത്തോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍ പി.ജയരാജന്റെ തിരിച്ച് വരവിനായി സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന നേതൃത്വം നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എം.വി. ഇപ്പോള്‍ സ്ഥാനമേറ്റെടുത്തിരിക്കുന്നത്.
പി.ജയരാജന് തന്റെ ഇംഗിതത്തിനനുസരിച്ച് പാര്‍ട്ടി സ്ഥാനങ്ങളില്‍ കുടിയിരുത്തിയവര്‍ എത്ര മാത്രം എംവിയുമയി സഹകരിക്കുമെന്നത് പ്രധാന പ്രശ്നമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രം പാര്‍ട്ടി സംവിധാനത്തില്‍ മാറ്റം വരുത്തിയാല്‍ മതിയെന്ന് എംവിക്ക് നേതൃത്വം നിര്‍ദേശം നല്‍കിയതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: