ന്യൂദല്‍ഹി : സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തി ബോയിങ് 737 മാക്സ് 8 ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. വിമാനം സുരക്ഷിതമായി പറത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഒരുക്കുന്നതിനായാണ് ഇത്.
കഴിഞ്ഞ ദിവസം എത്യോപ്യന്‍ എയര്‍ലൈന്‍സിലെ ബോയിങ് 737 മാക്സ് 8 വിമാനം തകര്‍ന്നുവീണ് 157 പേര് മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പല രാജ്യങ്ങളും ബോയിങ് 737 മാക്സ് 8 ശ്രേണി വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയും രംഗത്തെത്തിയത്.
ചൈന, ദക്ഷിണാഫ്രിക്ക, ഒമാന്‍, ഫ്രാന്സ്ര്, ജര്‍മനി തുടങ്ങിയ 19 രാജ്യങ്ങള്‍ ആണ് ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയത്. ജെറ്റ് എയര്‍ വെയ്സിന്റെ പക്കല്‍ ഇത്തരം വിമാനങ്ങള്‍ ഉണ്ടെങ്കിലും കുറച്ച് കാലം ആയി സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി മുഴുവന്‍ എയര്‍ ലൈന്‍സിന്റേയും അടിയന്തരയോഗം വൈകുന്നേരം നാലുമണിക്ക് ദല്‍ഹിയില്‍ വിളിച്ചിട്ടുണ്ട്.
അതേസമയം ബോയിങ് 737 മാക്സ് 8 ശ്രേണിയില്‍പെട്ട വിമാനങ്ങള്‍ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടും ഇത് ലംഘിച്ച് സ്പൈസ്ജെറ്റ് സര്‍വ്വീസ് നടത്തുന്നതായി പരാതി. ചൊവ്വാഴ്ച രാത്രിയോടെയാണ് ബോയിങ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ സ്പൈസ്ജെറ്റ് ഇത് വകവെയ്ക്കാതെ സര്‍വ്വീസ് തുടരുകയായിരുന്നെന്നാണ് ആരോപണം. എട്ടോളം ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സ്പൈസ് ജെറ്റിനുള്ളത്. ദുബായ്- കൊച്ചി, ഹോങ്കോങ്- ദല്‍ഹി എന്നീ സര്‍വ്വീസുകളാണ് കമ്പനി തുടര്‍ന്നത്. ഇതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം നാല് മണിക്കുള്ളില്‍ ബോയിങ് 737 മാക്സ് 8ന്റെ സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ഡിജിസിഎ കര്‍ശ്ശന നിര്‍ദ്ദേശം നല്കി.
അതേസമയം യാത്രക്കാരുടേയും ജീവനക്കാരുടേയും സരക്ഷയാണ് വലുതെന്നും സര്‍വ്വീസുകള്‍ നിര്ത്തിവെയ്ക്കുകയാണെന്നും സ്പസൈ് ജെറ്റ് അറിയിച്ചു. യാത്രക്കാര്‍ക്ക് പരമാവധി ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സര്‍വീസ് പുനഃക്രമീകരിക്കുമെന്നും കമ്പനി അറിയിച്ചു. ഡിജിസിഎയുടെ ഉത്തരവ് ലംഘിച്ച സ്പൈസ്ജെറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: