തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാമെന്ന് സര്‍വകക്ഷിയോഗ തീരുമാനം. എന്നാല്‍ പ്രചാരണത്തില്‍ സ്വാമി അയ്യപ്പന്റെ പേരും ചിത്രവും പാടില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറം മീണ യോഗത്തില്‍ വ്യക്തമാക്കിയത്.
മതസ്ഥാപനങ്ങളുടെയോ മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതോ, വ്യക്തി വിദ്വേഷം പരത്തുന്നതോ ആയ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. ക്ഷേത്രങ്ങള്‍, ഗുരുദ്വാരകള്‍, മോസ്ക്കുകള്‍, പള്ളികള്‍ എന്നിവയും പ്രചാരണ വിഷയത്തില്‍ ഉപയോഗിക്കാന്‍ പാടില്ല.
എന്നാല്‍ ശബരിമല യുവതീ പ്രവേശനം പൊതു വിഷയമാണെന്നും അത് മതവുമായി കൂട്ടിക്കലര്‍ത്തേണ്ട ആവശ്യമില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയും സംസ്ഥാന സെക്രട്ടറി ജെ.ആര്.പദ്മകുമാറും യോഗത്തില്‍ ശക്തമായി വാദിച്ചു. അതിനാല്‍ ശബരിമല യുവതീ പ്രവേശന വിഷയം പ്രചാരണത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്നും പറഞ്ഞു.
മറ്റ് വിഷയങ്ങളോടൊപ്പം ശബരിമല ചര്‍ച്ചചെയ്യാതിരിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് കോണ്‍ഗ്രസും നിലപാട് സ്വീകരിച്ചു. എന്നാല്‍ ലിംഗ നീതി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. ലിംഗ നീതി ചര്‍ച്ചചെയ്യുമ്പോള്‍ ശബരിമലയെന്നു പറയാതെ എങ്ങനെ പറയുമെന്ന് ബിജെപിയും ശക്തമായ നിലപാട് എടുത്തു.
ഇതോടെയാണ് ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പാടില്ലെന്ന കടുത്തനിലപാട് സിഇഒ മയപ്പെടുത്തിയത്. ശബരിമലയിലെ ആചാരം, വിശ്വാസം എന്നിവ സംബന്ധിച്ചു ജനങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്താന്‍ പാടില്ല. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നതിനു തടസ്സമില്ലെന്നും മീണ പറഞ്ഞു.
അയ്യപ്പന്റെ പേര്, ഫോട്ടോ, വീഡിയോ ഇവ ഉപയോഗിച്ചു പ്രചാരണം നടത്തരുത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതു നിരീക്ഷിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് പരിശോധിച്ച് കേന്ദ്ര തെിരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സിഇഒ യോഗത്തെ അറിയിച്ചു.
യോഗത്തിനു ശേഷം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍, ശബരിമല വിഷയം ചര്‍ച്ചയാകുമെന്ന് ബിജെപിയും യുഡിഎഫും വ്യക്തമാക്കി. എന്നാല്‍ ശബരിമല വിഷയം സംബന്ധിച്ച് പേടിയില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പരാജയങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രചാരണ ആയുധമാക്കുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. ശബരിമല പ്രചാരണ ആയുധം ആക്കരുതെന്ന് സിഇഒ പറഞ്ഞത് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായാണെന്നും സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: