മൂവാറ്റുപുഴ: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ നിന്ന് ഒഴിവാക്കണമെന്ന മുന്‍ മന്ത്രി കെ. ബാബുവിന്റെ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. നിരപരാധിയാണെങ്കില്‍ വിചാരണവേളയില്‍ അത് തെളിയിക്കാമെന്ന് ജഡ്ജി ബി. കലാം പാഷ വിധിച്ചു. ഒഴിവാക്കാന്‍ കെ. ബാബു പറയുന്ന ന്യായീകരണങ്ങള്‍ തെളിവെടുത്ത് പരിശോധിക്കേണ്ടതാണെന്നും ജഡ്ജി പറഞ്ഞു.
2007 ജൂലൈ ഒന്നിനും 2016 മെയ് 31നും ഇടയ്ക്ക്, മന്ത്രിയായിരിക്കെ, അഴിമതി നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് നടത്തിയ അന്വേഷണത്തെതുടര്‍ന്ന് 2018 മാര്‍ച്ച് 18ന് ആണ് വിജിലന്‍സ് കുറ്റപത്രം നല്‍കിയത്. 25,82,069 രൂപയുടെ അധിക വരുമാനമുണ്ടെന്ന് കുറ്റപത്രത്തിലുണ്ടായിരുന്നു. ഇത് വരുമാനത്തേക്കാള്‍ 49.45 ശതമാനം അധികമാണ്. കോടതിയില്‍നിന്ന് ജാമ്യമെടുത്ത ശേഷമാണ് ബാബു വിടുതല്‍ ഹര്‍ജി നല്‍കിയത്. യാത്രച്ചെലവിനത്തിലെ 40 ലക്ഷം രൂപ കണക്കില്പെടുത്തിയില്ലെന്നും അത് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നുള്ള ആവശ്യം ഹൈക്കോടതി അനുവദിച്ചകാര്യം ബാബു വിജിലന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മന്ത്രിയും എംഎല്എയുമാകുമ്പോള് ടിഎ, ഡിഎ ഇനത്തില്‍ ലഭിക്കുന്നത് വരുമാനമാണെന്നും അത് പരിഗണിച്ചാല്‍ വരുമാനത്തില്‍ കവിഞ്ഞ് താന്‍ സമ്പാദിച്ചിട്ടില്ലെന്ന് മനസിലാകുമെന്നും കേസൊഴിവാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ചെക്ക് പീരിയഡിന്റെ തുടക്കത്തില്‍ ഭാര്യയുടെ പേരിലുള്ള സ്ഥലം വിറ്റതിന് ലഭിച്ച തുക കണക്കിലെടുത്തില്ല, വാഹനങ്ങള്‍ ഉപയോഗിച്ചതിനുളള ചെലവ് കണക്കാക്കിയതില്‍ വന്ന വ്യത്യാസം, മക്കളുടെ കല്യാണത്തിനുപയോഗിച്ച സ്വര്‍ണത്തൂക്കം കണക്കാക്കിയതിലെ തെറ്റും ബാബുവിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: