ന്യൂദല്‍ഹി: സ്പൈസ് ജെറ്റിന്റെ 737 മാക്സ് എട്ട് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശം. ഇന്ത്യയില്‍ സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍വേസ് കമ്പനികള്‍ക്കാണ് ഈ സീരിസിലുള്ള യാത്രാവിമാനങ്ങളുള്ളത്.
ഇന്ത്യയില്‍ നിന്നും, ഇന്ത്യയിലേക്കുള്ളതുമായ എല്ലാ വിമാനങ്ങളുടെയും യാത്ര നിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഇന്ത്യന്‍ വ്യോമയാന അതിര്‍ത്തിയിലും ഇത്തരം വിമാനങ്ങള്‍ക്ക് വിലക്കുണ്ട്. ഞായറാഴ്ച എത്യേപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്സ് 8 വിമാനം അപകടത്തില്‍ പെട്ട് 157 പേര് മരിക്കാനിടയായ പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള നിര്‍ദേശം. അഞ്ചു മാസത്തിനിടെ ഈ സീരീസിലുള്ള വിമാനം അപകടത്തില്‍പ്പെടുന്നത് രണ്ടാം തവണയാണ്.
ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ഈ ഗണത്തില്‍പെട്ട വിമാനങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ച് പറക്കുകയോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നിടത്ത് നിര്‍ത്തിയിടുകയോ ചെയ്യണമെന്നാണ് നിര്‍ദേശം. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയതിന് ശേഷമേ സര്‍വീസ് നടത്താവൂയെന്ന് ചൊവ്വാഴ്ച രാത്രി തന്നെ ഡിജിസിഎ അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.
ഇതോടെ 737 മാക്സ് വിമാനങ്ങളുടെ യാത്ര സ്പൈസ് ജെറ്റ് റദ്ദാക്കി. മറ്റ് വിമാനങ്ങളില്‍ യാത്ര സൗകര്യം ഒരുക്കുകയും അല്ലാത്തവര്‍ക്ക് മുഴുവന്‍ തുക തിരിച്ചു നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. ഈ സീരീസില്‍ സ്പൈസ് ജെറ്റിന് പതിമൂന്നും ജെറ്റ് എയര്‍വേസിന് അഞ്ചും വിമാനങ്ങളാണുള്ളത്. ചൈനയടക്കം വിവിധ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ ഈ വിമാനങ്ങള്‍ നിലത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: