ഭഗവാനെ ചിലര്‍ക്ക് ചിലനേരം കബളിപ്പിക്കാനായേക്കും. എന്നാല്‍ ഭഗവാന്റെ മുഴുവന്‍ ഭക്തരേയും കബളിപ്പിക്കാന്‍ ഭഗവാന് ഒരിക്കലും അനുവദിക്കില്ലെന്ന് ഗുരുവായൂര്‍ ക്ഷേത്രനടയിലെ ദുരിതാശ്വാസഭണ്ഡാരം തുറന്നപ്പോള്‍ ദേവസ്വത്തിന് ബോദ്ധ്യമായിക്കാണും. ഭക്തിയെ സഹതാപമാക്കി, അതിനെ പണമാക്കി സര്‍ക്കാരിനു മുമ്പില്‍ നല്ലപിള്ള ചമയാനുള്ള ദേവസ്വത്തിന്റെ ശ്രമമാണ് ദയനീയമായി പരാജയപ്പെട്ടത്.
സങ്കല്പിക്കാന് പോലും കഴിയാത്ത ഒരു ദുരന്തത്തിനു മുന്നില്‍ നാടു വിറങ്ങലിച്ചുനിന്നപ്പോള്‍, സഹായഹസ്തം നീട്ടുന്ന ദേവസ്വത്തെ എതിര്‍ക്കുന്നവര്‍ ദുഷ്ടരും മനസ്സാക്ഷിയില്ലാത്തവരുമായി ചിത്രീകരിക്കപ്പെട്ടെങ്കിലോ എന്ന് കരുതിയാകണം ഭണ്ഡാരം വെപ്പിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ അന്ന് ഉണ്ടാകാതിരുന്നത്. എന്നാല്‍ ഭണ്ഡാരം തുറന്നപ്പോള്‍ എല്ലാം വ്യക്തമായി. പക്ഷേ ഈ ഭണ്ഡാരം ഒരു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കാതിരുന്നാല്‍ മതി.
ഭാവിയിലുണ്ടായേക്കാവുന്ന ഏതുതരം പ്രകൃതിദുരന്തത്തേയോ അതുമല്ലെങ്കില്‍ നിരാലംബമായ ഒരു കുടുംബത്തേയോ രോഗഗ്രസ്തനായ വ്യക്തിയേയോ സഹായിക്കാന്‍ നാളെ ഇതുപോലെ ഭണ്ഡാരം പ്രതിഷ്ഠിക്കാവുന്നതാണ്. അധികാരത്തിന് അതിര്വരമ്പില്ലെന്നു കരുതുന്നവര്‍ക്ക് എന്തുമാകാവുന്ന കാലമാണല്ലോ ഇത്!
ടി. സംഗമേശന്, കല്ലേറ്റുങ്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: