തിരുവനന്തപുരം: മലയാളം ലളിതമായിരുന്നു, എന്നാല്‍ എഴുതാന്‍ സമയം കിട്ടിയില്ലെന്നാണ് പലരുടെയും പരാതി. എസ്എസ്എല്‍സി പരീക്ഷയുടെ മലയാളം ഒന്നാം ഭാഗം കഴിഞ്ഞിറങ്ങിയ കുട്ടികളുടെ മുഖത്ത് ചോദ്യങ്ങള്‍ ലളിതമായതിന്റെ സന്തോഷം. എന്നാല്‍, സമയം കിട്ടാത്തതിന്റെ നിരാശയും ചിലര്‍ പങ്കുവച്ചു.
ആദ്യ പരീക്ഷ ആയതിനാല്‍ ചെറിയ മാനസിക സംഘര്‍ഷത്തിലായിരുന്നു പലരും. ചോദ്യപേപ്പര്‍ കൈയില്‍ കിട്ടിയതോടെ എല്ലാ സംഘര്‍ഷവും പമ്പ കടന്നു. തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതാന്‍ ആത്മവിശ്വാസം കിട്ടിയതായി കുട്ടികള്‍ പറഞ്ഞു.
പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടികളെ വിളിക്കാനെത്തിയ രക്ഷിതാക്കള്‍ക്കും പരീക്ഷ എളുപ്പമായിരിക്കുമോ എന്ന ചിന്ത കടന്നുകൂടിയിരുന്നു. അറിയാവുന്നത് എഴുതട്ടെ എന്നാണ് ചിലരുടെ മനോഭാവം. മറ്റു വിഷയങ്ങളെക്കാള്‍ ഇപ്പോള്‍ മലയാളത്തെയാണ് ചിലര്‍ ഭയക്കുന്നത്.
ഇന്നത്തെ രണ്ടാം പാര്‍ട്ട് മലയാളവും എളുപ്പമായിരിക്കുമെന്നാണ് കുട്ടികള്‍ വിശ്വസിക്കുന്നത്. ചോദ്യങ്ങള്‍ ലളിതമായിരുന്നെന്നാണ് അധ്യാപകര്‍ക്കും പറയാനുണ്ടായിരുന്നത്. 28ന് ബയോളജി പരീക്ഷയോടെ എസ്എസ്എല്‍സി പരീക്ഷകള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: