കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷാ ഉത്തരക്കടലാസ് റോഡരികില്‍ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട സ്കൂള്‍ ജീവനക്കാരനെ എസ് എസ്എല്‍സി പരീക്ഷാഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താനും വകുപ്പുതല അന്വേഷണം നടത്താനും ഡിഡിഇ ഉത്തരവിട്ടു.
പേരാമ്പ്ര കായണ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്നലെ നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് വഴിയരികില്‍ നിന്ന് കാല്നടയാത്രക്കാരന് കിട്ടിയത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. വിവരം അറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്കൂളില്‍ എത്തുകയും പരാതി നല്‍കുകയും ചെയ്തു.
കോഴിക്കോട് ഡിഡിഇ ഇ. സുരേഷ്കുമാര്‍ സ്ഥലത്ത് എത്തി, തുടര്‍നടപടികള്‍ സ്വീകരിച്ചു. ഉത്തരക്കടലാസ് കെട്ടുകള്‍ പൊട്ടിയിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും കവറുകള്‍ വീണ്ടും സീല്‍ ചെയ്യുകയും ചെയ്തു. ഉത്തരക്കടലാസ് കൊണ്ടുപോയ സ്കൂള്‍ ജീവനക്കാരനെ എസ്എസ്എല്‍സി പരീക്ഷാ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഡിഡിഇ നിര്‍ദ്ദേശം നല്കി. ഇതുസംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്താനും ഡിഡിഇ ഉത്തരവിട്ടു.
നിരുത്തരവാദപരമായി പെരുമാറിയ ജീവനക്കാരനെ മാത്രമല്ല എസ്എസ്എല്‍സി പരീക്ഷയുടെ ചുമതലയുള്ള സ്കൂള്‍ ഹെഡ്മാസ്റ്ററെയും സസ്പെന്‍ഡ് ചെയ്യണമെന്ന് ബിജെപി കായണ്ണ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉത്തരപേപ്പറുകള്‍ കൊണ്ടുപോകുന്നതിനിനെ ജീവനക്കാരന് തലകറങ്ങി വീഴുകയായിരുന്നുവെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: