തിരുവനന്തപുരം: സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ചു. രാവിലെ ആറുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം ശബരിമലക്ക് പുറപ്പെട്ടത്. നിരവധി പ്രവര്‍ത്തകരാണ് കെട്ടുനിറക്കലിനെത്തിയത്.
ശബരിമല തന്ത്രി കണ്ഠരര് മോഹനരുടെ അമ്മയും മഹേശ്വരരുടെ ഭാര്യയുമായ ദേവികാ അന്തര്‍ജനമാണ് കുമ്മനം രാജശേഖരന് ഇരുമുടിക്കെട്ട് താങ്ങി നല്‍കിയത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.
പന്തളം കൊട്ടാരത്തിലും ആറന്മുള ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാകും കുമ്മനം ശബരിമലയില്‍ എത്തുക. ശബരിമല കര്‍മ്മ സമിതി ദേശീയ ഉപാദ്ധ്യക്ഷനും മുന്‍ ഡിജിപിയുമായ ഡോ. ടിപി സെന്‍കുമാര്‍, സംവിധായകന് വിജി തമ്പി, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ് തുടങ്ങിയവരും ക്ഷേത്രത്തില്‍ എത്തിയിരുന്നു.
പത്ത് ദിവസത്തെ ഉത്സവത്തിനും മീന മാസ പൂജകള്‍ക്കുമായി കഴിഞ്ഞ ദിവസമാണ് ശബരിമല നടതുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: